Wednesday, November 20, 2013

സൌഹൃദത്തിന്റെ അതിരുകള്‍


കുട്ടികള്‍ക്ക് അവധിക്കാലം ആരംഭിച്ചാല്‍  മുംബെയില്‍ എല്ലാവരും തന്നെ അവരവരുടെ നാട്ടിലേക്ക് പോകും. നാട്ടിലേക്ക് പോകുന്ന ഒരുക്കത്തിനിടെ തമിഴ്‌ നാട്ടുകാരിയായ എന്‍റെ ഒരു കൂട്ടുകാരി കഴിഞ്ഞ വര്‍ഷം ഭര്‍ത്താവ് കൂടെയില്ലാതെ മക്കളുമായി തനിയെ നാട്ടില്‍ നിന്നും തിരിച്ചു മുംബൈയിലേക്ക് പോന്നപ്പോഴുണ്ടായ ഒരു അനുഭവം പറയുകയുണ്ടായി.
തീവണ്ടി പാതയില്‍ ചില തകരാറുകള്‍ വന്നത്‌ കൊണ്ടു ട്രെയില്‍ വഴി മാറി ഓടി പന്‍വേല്‍ സ്റ്റേഷനില്‍ ഇറങ്ങേണ്ട അവള്‍ക്കു അസമയത്ത് കല്യാണ്‍ സ്റ്റേഷനില്‍ ഇറങ്ങേണ്ടി വന്നു. രണ്ടു സ്ഥലങ്ങളും മുംബൈയുടെ രണ്ടു ഭാഗത്താണ്. കാര്യമായ ദൂരമുണ്ട്. പന്‍വേലില്‍ അവളെ കാത്തു നിന്ന ഭര്‍ത്താവിനെ ഇക്കാര്യം അറിയിക്കാനും അവള്‍ക്കായില്ല. ട്രെയിന്‍ കല്യാണില്‍ എത്തിയപ്പോഴാണ് അവള്‍ക്കു കാര്യം മനസ്സിലായത്. രണ്ടു കൊച്ചു കുട്ടികളുമായി ആ അസമയത്ത് അദ്ദേഹം വരുന്നവരെ അവള്‍ക്ക്‌ കാത്തു നില്‍ക്കേണ്ടി വന്നു.

“എന്താ അങ്ങനെ..? നിനക്ക് ട്രെയിനില്‍ ഇരുന്നു തന്നെ ഭര്‍ത്താവിനെ ഫോണ്‍ ചെയ്തു വിവരം അറിയിക്കമായിരുന്നല്ലോ...? ട്രെയിനില്‍ ഇരുന്ന ആരും നിന്നോടു പറഞ്ഞില്ലേ ട്രെയിന്‍ വഴി മാറിയാണ് ഓടുന്നതെന്ന്...?” എന്ന എന്റെ സംശയത്തിനു അവള്‍ മറുപടി പറഞ്ഞത് ഇങ്ങനെ. ”ഞങ്ങള്‍ ടു ടയര്‍ എ.സി. കോച്ചിലായിരുന്നു. അവിടെ ആരും പരസ്പരം ഒന്നും മിണ്ടില്ലല്ലോ.”

ഒരു പച്ച പരമാര്‍ത്ഥം തന്നെയാണ് അവള്‍ ഇവിടെ പറഞ്ഞത്. ഇത് മനസ്സിലാകണമെങ്കില്‍ നിങ്ങള്‍ ആദ്യം ഒരു സെക്കന്റ് ക്ലാസ്സ്‌ ടിക്കറ്റില്‍ യാത്ര ചെയ്തു നോക്കണം. യാത്രക്കാര്‍ പരസ്പരം വീട്ടു വിശേഷങ്ങള്‍ പറഞ്ഞു, മക്കള്‍ പഠിക്കുന്ന കോളേജിനെയും കോര്‍സുകളെപ്പറ്റിയും അതിന്റെ ജോലി സാധ്യതയും ചര്‍ച്ച ചെയ്ത്, നാട്ടിലെ പച്ചക്കറി വിലയെക്കുറിച്ച്, പണ്ടില്ലാത്തതു പോലെ നാട്ടില്‍ ചൂടു കൂടിയത്, വെള്ളം കുറഞ്ഞത്, പവര്‍ കട്ട് ഇവയൊക്കെ പറ്റി ആവലാതിപ്പെട്ടു ലക്ഷ്യ സ്ഥാനത്തെത്തുന്നത് വരെ ഒരു വിരസതയും തോന്നാതെ അങ്ങനെ ഒന്നോ രണ്ടോ ദിവസം സഞ്ചരിച്ചു കൊണ്ടിരിക്കും. ആളുകള്‍ യാത്രക്കിടെ വാങ്ങിയ പത്രമാസികള്‍ കോച്ചു മൊത്തം നീങ്ങിക്കൊണ്ടിരിക്കും. കോച്ചിലുള്ള കുട്ടികള്‍ തമ്മില്‍ കളി സംഘങ്ങള്‍ ഉണ്ടാക്കിക്കഴിഞ്ഞിരിക്കും. ഓരോരുത്തര്‍ ഇറങ്ങേണ്ട സ്റ്റേഷന്‍ വരുമ്പോള്‍ അടുത്തിരിക്കുന്ന എല്ലാവരോടും യാത്ര പറഞ്ഞു ‘ശരി വീണ്ടും കാണാം’ എന്ന് പറഞ്ഞു തീവണ്ടിയില്‍ നിന്നും ഇറങ്ങും. ലഗേജ് എടുത്തു നടന്നു നീങ്ങുന്നതിനിടെ ചിലപ്പോള്‍ പ്ലാറ്റ്ഫോമില്‍ നിന്ന് ഒന്ന് കൂടെ കൈ ഉയര്‍ത്തിയെന്നും ഇരിക്കും .
ഇനി ഇതേ യാത്ര ത്രീ ടയര്‍ എ.സി. യില്‍ ആണെങ്കിലോ. ചിലര്‍ സംസാരിക്കുവാന്‍ സന്മനസ്സ് കാട്ടും. അപൂര്‍വമായി കയ്യിലുള്ള വരികയോ പത്രമോ ആളുകള്‍ ഒന്ന് മാറി വായിച്ചെന്നും ഇരിക്കും. എവിടെയാ ഇറങ്ങേണ്ടത് എന്നൊക്കെ സംസാരിച്ചെന്നും വരാം. യാത്രക്കിടെയുള്ള ഇടക്ക്‌ ഉറക്കം കഴിഞ്ഞു മുഖം കഴുകി ഇരിക്കുമ്പോള്‍ നമ്മള്‍ നേരത്തെ കണ്ടായിരുന്നല്ലോ എന്ന ഭാവത്തില്‍ പുഞ്ചിരിച്ചെന്നിരിക്കും. അങ്ങനെ ഒന്നോ ഒന്നരയോ ദിവസത്തെ യാത്ര കഴിഞ്ഞ് ഇറങ്ങേണ്ട സ്റ്റേഷനില്‍ എത്തുമ്പോള്‍ ചിലര്‍ മുഖം ഒന്ന് ചലിപ്പിച്ചു പോകുന്നു എന്നൊരു ആഗ്യവും കാണിച്ചാലായി.

ഇനി ഈ യാത്ര ടു ടയര്‍ എ സി യില്‍ ആയാല്‍ സംഗതി ആകെ മാറി. ആളുകള്‍ വരുന്നു. സീറ്റില്‍ ഇരിക്കുന്നവരുടെ മുഖത്ത് പോലും നോക്കാതെ ടിക്കറ്റ് നോക്കി തങ്ങളുടെ സീറ്റ്,ബെര്‍ത്ത് ഇതൊക്കെ ശരിയാണോ എന്ന് ഉറപ്പു വരുത്തുന്നു. ലഗേജുകള്‍ സീറ്റിനടിയില്‍ വെച്ചശേഷം ചുണ്ടുകള്‍ പരസ്പരം കൂട്ടി യോജിപ്പിച്ചു സാധിക്കുന്നയത്ര ഗൌരവത്തില്‍ അങ്ങനെ ഇരിക്കും. ഒരു ദിവസം കഴിഞ്ഞു രണ്ടാം ദിവസത്തെ യാത്ര തുടര്‍ന്നാലും ഈ കൂട്ടര്‍ യാത്ര തുടങ്ങിയ സമയത്തെ ഭാവവുമായി അങ്ങനെ തന്നെ ഇരിക്കുന്നുണ്ടാകും.
സെക്കന്‍റ് ക്ലാസ്‌, ത്രീ ടയര്‍ എ സി, ടു ടയര്‍ എ സി ഇങ്ങനെ കുറഞ്ഞ യാത്രാ നിരക്കില്‍ നിന്നും കൂടിയ യാത്ര നിരക്കിലേക്ക് യാത്ര ചെയ്യുന്നതനുസരിച്ച് സൌഹൃദവും കുറയുന്നു. എത്ര മിണ്ടാതിരിക്കുന്നുവോ അത്രയും മാന്യത. അതാണത്രേ സംസ്കാരം.

ഇനി നമ്മള്‍ വിമാനത്തിലാണ് യാത്ര ചെയ്യുന്നതെങ്കില്‍ അവിടെ മാന്യത കുറച്ചു കൂടി കൂടുതലാണ്. അന്താരാഷ്‌ട്രയാത്രകള്‍ നടത്തിയിട്ടില്ലാത്തതുകൊണ്ട് ആ അറിവ് എനിക്കില്ല. ഇന്ത്യക്കകത്തെ വിമാന യാത്രയെക്കുറിച്ചാണ് പറയുന്നത്. ദില്ലി വിമാനത്തവളത്തില്‍ നിന്ന് കൊച്ചിയിലേക്കോ തിരുവനന്തപുരത്തെക്കോ പോകുന്ന വിമാനങ്ങളില്‍ ഭൂരിപക്ഷം ആളുകളും മലയാളികള്‍ തന്നെയായിരിക്കും. വിമാനം ബാംഗ്ലൂര്‍ വഴിയോ മുംബൈ വഴിയോ പോകുന്നെങ്കില്‍ വളരെ കുറച്ചു അന്യ നാട്ടുകാര്‍ അവിടെ ഇറങ്ങുവാന്‍ കാണും. മുംബൈയില്‍ നിന്ന് നാട്ടിലേക്കുള്ള വിമാനത്തിലും മിക്കവാറും നമ്മുടെ നാട്ടുകാര്‍ തന്നെ. എന്നാലും ചെക്ക് ഇന്‍ ചെയ്തു കഴിഞ്ഞു ബോര്‍ഡിംഗ് ഗേറ്റ് കടക്കുവാന്‍ ക്യൂ നില്‍ക്കുമ്പോഴും ആളുകള്‍ പരസ്പരം നോക്കുകയോ ചിരിക്കുകയോ ചെയ്യില്ല. എല്ലാവരും തങ്ങളുടെ ടിക്കറ്റും കയ്യില്‍ പിടിച്ചു ഗൌരവത്തില്‍ അങ്ങനെ ക്യൂ വിലൂടെ നീങ്ങിക്കൊണ്ടിരിക്കും. അത് വിമാന യാത്രയുടെ സംസ്കാരത്തിന്, നമ്മള്‍ മുടക്കിയിട്ടുള്ള വിമാന കൂലിക്ക് ചേര്‍ന്നതല്ല എന്നാന്നു മനുഷ്യര്‍ മനസ്സിലാക്കിയിരിക്കുന്നത് എന്ന് തോന്നുന്നു. തൊട്ടടുത്ത സീറ്റുകളില്‍ ഇരുന്ന്‌ പരസ്പരം മുഖത്തോടു മുഖം നോക്കുമ്പോള്‍ കണ്ണുകള്‍ നേര്‍ക്ക്‌ നേര്‍ വരുമ്പോള്‍ സൌഹൃദ ഭാവത്തില്‍ ഒന്ന് പുഞ്ചിരിക്കുമ്പോള്‍ എന്ത് നഷ്ടമാണ് വരുന്നത് എന്ന് മനസ്സിലാകുന്നില്ല.

 കഴിഞ്ഞ കൊല്ലം ഞങ്ങള്‍ കാശ്മീരില്‍ താമസിക്കുമ്പോള്‍ നാട്ടിലേക്കുള്ള യാത്രക്കിടെ ഞാന്‍ ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തില്‍ കയറുവാനായി ബോര്‍ഡിംഗ് ഗേറ്റ് കടക്കുവാനുള്ള ക്യൂവില്‍ നില്‍ക്കുകയാണ്. ആ യാത്രയില്‍ ഞാന്‍ തനിയെ ആയിരുന്നു. സാമാന്യം വലിയ ഒരു ക്യൂ. ഞാന്‍ ക്യൂവിന്റെ ഏകദേശം പുറകിലാണ്. അത് കൊണ്ടു അലസമായി അങ്ങനെ നില്‍ക്കുകയായിരുന്നു. അപ്പോഴാണ്‌ ക്യൂവിന്റെ ഒരു സൈഡില്‍ കൂടെ പ്രശസ്ഥ ഗായിക ഉഷാ ഉതുപ്പ്‌ ഒരു സഹായിയുടെ കൂടെ ധൃതിയില്‍ നടന്നു വരുന്നത് കണ്ടത്. അവരെ കാണുന്നതിനു മുമ്പ്‌ സ്വര്‍ണ്ണത്തരികളുടെ ഡിസൈന്‍ ഉള്ള മെറൂണ്‍ നിറത്തിലെ വലിയ സ്റ്റിക്കര്‍ പൊട്ടാണ് എന്റെ കണ്ണില്‍ പെട്ടത്. ഈ പൊട്ട് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നാലോചിക്കുമ്പോള്‍ ദീദി തൊട്ടടുത്തെത്തിക്കഴിഞ്ഞു. ഞാന്‍ ഒന്നും ആലോചിക്കാതെ പെട്ടെന്ന്‍ അവരെ ‘ദീദി’ എന്ന് വിളിച്ചു. വളരെ ധൃതിയില്‍ നടന്നു പോവുകയായിരുന്ന അവര്‍ ഒരു നിമിഷം എന്നെ നോക്കി “ഹലോ...ഹായ്..’എന്ന് പറഞ്ഞു ഹൃദ്യമായ ഒരു ചിരി സമ്മാനിച്ച ശേഷം ശേഷം അതെ ധൃതിയില്‍ നടന്നു പോയി. വേറെ ഏതോ വിമാനത്തില്‍ കയറുവാന്‍ വേണ്ടി തിരക്കിട്ട് അടുത്ത ബോര്‍ഡിംഗ് ഗെയിറ്റിലേക്ക് പോകുകയായിരുന്നു അവര്‍. ആ ഗെയിറ്റില്‍ കുറച്ചു നേരം മുമ്പുണ്ടായിരുന്ന ക്യൂ വിലെ ആളുകള്‍ എല്ലാവരും വിമാനത്തില്‍ കയറിക്കഴിഞ്ഞിരുന്നു. ദീദി സമയം വൈകി എത്തിയതു പോലെയാണ് എനിക്ക് തോന്നിയത്. അവര്‍ കടന്നു പോയ ഉടനെ എന്റെ തൊട്ടടുത്ത് നിന്ന ഒരു ചെറുപ്പക്കാരന്‍ എന്നോടു ചോദിച്ചു.

“നിങ്ങളെ അവര്‍ക്ക് അറിയാം അല്ലെ...? എങ്ങനെയാണ് പരിചയം...?”
“ഇല്ല അവര്‍ക്ക് എന്നെ ഒരു പരിചയവും ഇല്ല.” ഞാന്‍ പറഞ്ഞു.
 “നിങ്ങളെ നല്ല പരിചയം ഉള്ളതുപോലെയാണല്ലോ അവര്‍ പെരുമാറിയത്. ഓ...നിങ്ങള്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കാണാറുണ്ടായിരുന്നു അല്ലേ..?"
 “അതും ഇല്ല. അവര്‍ ഒരു പ്രശസ്തയല്ലേ അത് കൊണ്ടു ഞാന്‍ അവരെ വിളിച്ചു എന്നെ ഉള്ളു.”

കാണികകളുമായി വളരെ സൌഹൃദത്തില്‍ സ്റ്റേജു ഷോ ചെയ്യുന്ന അവരെ എന്നും എനിക്ക് വളരെ ഇഷ്ടമാണ്. എത്ര സ്നേഹത്തോടെയാണ് അവര്‍ കാണികളോട് പെരുമാറുന്നത് എന്ന് തോന്നിയിട്ടുണ്ട്. എന്റെ മറുപടി കേട്ട മേല്‍പ്പറഞ്ഞ ചെറുപ്പക്കാരന്‍ വിശ്വാസം വരാത്ത പോലെ എന്നെ നോക്കി.  വിമാന യാത്രയില്‍ ഞാന്‍ ഒരേ ഒരിക്കല്‍ കേട്ട കുശല വര്‍ത്തമാനം ആയിരുന്നു അത്. അതു കൊണ്ടു തന്നെ അയാള്‍ എനിക്ക് ഒരു അത്ഭുതമായി തോന്നി. അങ്ങനെ ഇടക്ക്‌ വീണു കിട്ടുന്ന ഇത് പോലുള്ള അത്ഭുതങ്ങളല്ലേ നമ്മുടെ ഓര്‍മ്മയുടെ ചെപ്പില്‍ നാം മറക്കാതെ സൂക്ഷിക്കുന്ന മണിമുത്തുകള്‍ !!!

(ചിത്രം ഗൂഗിളില്‍ നിന്നും)

Tuesday, May 14, 2013

ചില തിരിച്ചറിവുകള്‍


കഴിഞ്ഞ ദിവസം ഇവിടെ മുംബൈയില്‍ ഒരു സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ അവസരം ഉണ്ടായി. കവി മധുസൂദനന്‍ നായരായിരുന്നു. അതിലെ മുഖ്യാഥിതി. സമ്മേളനാവസാനം അദ്ദേഹം തന്റെ ഒരു കവിതയും അവതരിപ്പിക്കുകയുണ്ടായി. പ്രവാസജീവിതം നയിക്കുന്ന ഒരച്ഛന്‍ ഒരിക്കലും അച്ഛന്റെ നാട് കണ്ടിട്ടില്ലാത്ത മക്കളുമായി നാടുകാണുവാന്‍ വരുന്നതായിരുന്നു അതിന്റെ ഇതിവൃത്തം. നാട്ടില്‍ എത്തുന്നതിനു മുമ്പ് ആ അച്ഛന്‍ പലപ്പോഴായി ജനിച്ചു വളര്‍ന്ന നാടിനെപ്പറ്റി മക്കള്‍ക്ക് ‌ പറഞ്ഞു കൊടുത്തത് കൊണ്ടു മക്കള്‍ അച്ഛന്റെ നാടു കാണുവാന്‍ വല്ലാത്തൊരാവേശത്തിലായിരുന്നു.

പക്ഷേ മക്കളുമായി അവിടെ ചെന്ന അദ്ദേഹം കണ്ടത് തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചയാണ്. അവിടെ അദ്ദേഹം ജനിച്ചു വളര്‍ന്ന വീടേ ഉണ്ടായിരുന്നില്ല. പകരം ആ സ്ഥാനത്ത് അംബര ചുംബികളായ കെട്ടിട സമുച്ചയങ്ങള്‍!!!! വീടിന്റെ പുറകില്‍ നിന്നിരുന്ന മലയും, അതിനടുത്തുകൂടെ ഒഴുകിയിരുന്ന പുഴയും ഒന്നും അദ്ദേഹത്തിന് മക്കളെ കാണിച്ചു കൊടുക്കാനായില്ല. പച്ചപ്പിന്റെ കാഴ്ചയേ ആ നാട്ടില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. വേദനയോടെ ആ കാഴ്ച കണ്ട അച്ഛന്‍ ചോദ്യഭാവത്തില്‍ നോക്കിയ മക്കളോടു പറയുന്നു. ഈ ടാറിട്ട റോഡിനും ടൈല്സിട്ട കെട്ടിടങ്ങള്‍ക്കും അടിയിലായി ഞാന്‍ വളര്‍ന്ന വീടും അതിന്റെ പടിപ്പുരയും അതിനു പിന്നിലെ മലയും പുഴയും ഒക്കെ ഉണ്ടായിരുന്നു എന്ന്.

തുടര്‍ന്ന് ആ അച്ഛന്‍ താന്‍ അവിടെ ജീവിച്ച ബാല്യ കാലത്തെക്കുറിച്ച് പറയുന്നു. ഒരു പ്രാണിയെയോ ജീവിയെയോ ഉപദ്രവിച്ചാല്‍ ശാസിച്ചിരുന്ന ഒരു അമ്മയുണ്ടായിരുന്ന ആ വീട്, ഉറുമ്പുകള്‍ക്ക് വരെ ഓണസദ്യ ഊട്ടിയിരുന്ന ഒരു കാലം. മഴവെള്ളത്തില്‍ മൂത്രം ഒഴിച്ചാല്‍ പരലോകത്ത് ചെല്ലുമ്പോള്‍ മൂത്രം കുടിക്കേണ്ടി വരും എന്ന് ഓര്‍മ്മിപ്പിച്ചിരുന്ന നാളുകള്‍. മാവില്‍ ഉണ്ടായ പഴുത്ത മാങ്ങകള്‍ അണ്ണാറക്കകണ്ണന്മാര്‍ തിന്നു കളഞ്ഞു എന്ന് പരാതി പറഞ്ഞ ഉണ്ണിയോട് ഉയര്‍ന്ന കൊമ്പുകളിലെ മാങ്ങകള്‍ കിളികളുടെയും അണ്ണാറക്കണ്ണന്മാരുടെയും അവകാശമാണെന്നു അമ്മ പറഞ്ഞു കൊടുത്തിരുന്നു. അങ്ങനെ ഓരോ ചെറിയ കാര്യത്തിലും നന്മയുടെ പാഠങ്ങള്‍ മാത്രം കേട്ട് വളര്‍ന്ന ഒരു ബാല്യം. സഹജീവികളെയും ചരാചരങ്ങളെയും സ്നേഹിച്ചു ജീവിച്ച ആ കാലം.

അതിമനോഹരമായ വരികളില്‍ കവി ഇത് പാടിയപ്പോള്‍ സദസ്സ് നിശ്ചലമായി. ഈ ഭൂമി തന്റേതു മാത്രമാണ് എന്ന ധാഷ്ട്യത്തോടെ ജീവിക്കുന്ന പുതിയ തലമുറ തികച്ചും അത്ഭുതത്തോടെയാണ് ആ വരികള്‍ ശ്രവിച്ചത്. 'ഒരു പുനര്‍ ചിന്ത ഇനിയെങ്കിലും വേണ്ടേ...?' എന്ന ഭാവത്തില്‍ എല്ലാവരും പരസ്പരം നോക്കി. ആരാണ് ഈ തലമുറയെ ഭൂമി തങ്ങളുടേത് മാത്രം എന്ന മൂഡ ചിന്തയിലേക്ക് നയിച്ചത്...? ഒരു സംശയവും വേണ്ട.... ഈ മൂല്യച്യുതിയുടെ കാരണക്കാര്‍ തൊട്ടു മുന്നിലുള്ള തലമുറ തന്നെയാണ്. ഭൂമിയിലുള്ള മറ്റു ചരാചരങ്ങളെ മറന്നു ഞാന്‍ മനുഷ്യന്‍, എന്റേത് മാത്രമാണ് ഈ ഭൂമി എന്ന് ചിന്തിച്ചു വശായ ഒരു വര്‍ഗം കാണിച്ചു കൂട്ടി കോപ്രായങ്ങളാണ് ഇതിന്റെ എല്ലാം കാരണം. അങ്ങനെ വളര്‍ത്തിയെടുത്ത പുതിയ തലമുറയെ സാമൂഹ്യ ബോധം പോലും പഠിപ്പിക്കുവാന്‍ നമ്മള്‍ മറന്നു പോയി എന്ന കുറ്റബോധമെങ്കിലും ഉണ്ടാക്കാനായി നന്മയുടെ ആ നല്ല കവിതയ്ക്ക്. എന്റെ മക്കള്‍ ഏറ്റവും മുന്തിയ സ്കൂളില്‍, ഏറ്റവും മാര്‍ക്ക് എന്റെ മകന്, പരീക്ഷയില്‍ മാര്‍ക്ക് വരുമ്പോള്‍ അവനെ നമുക്ക് തോല്‍പ്പിക്കണം എന്നൊക്കെ കേട്ട് വളര്‍ന്ന ഒരു തലമുറക്ക് വളര്‍ന്നു വലുതായാലും ഇങ്ങനെയൊക്കെത്തന്നെയല്ലേ ചിന്തിക്കാനാവൂ. അവനെ തോല്‍പ്പിച്ചു എനിക്ക് ഒന്നാമനാകണം എന്ന് കേട്ട് ശീലിച്ച ഒരു കുട്ടി തോല്‍പ്പിച്ചു ജയിക്കുന്ന പഠമല്ലാതെ വേറെന്താണ് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക...?

വികസനവും ആധുനികതയും മറ്റുള്ളവരെ ചവിട്ടി മെതിച്ചു കൊണ്ടാകരുത് എന്നൊക്കെ നാം ഇപ്പോള്‍ ഘോരഘോരം പ്രസംഗിച്ചു നടക്കുന്നത് കതിരില്‍ വളം വെക്കുന്നതിന് തുല്യമാണ്. അതിനുള്ള പാഠങ്ങള്‍ നമ്മള്‍ വീട്ടില്‍ നിന്ന് തന്നെയാണ് തുടങ്ങേണ്ടത്. പണ്ടെങ്ങും കേട്ട് കേള്‍വി പോലും ഇല്ലാത്ത തരത്തില്‍ പീഡന വാര്‍ത്തകള്‍ കൊണ്ടു നിറഞ്ഞിരുന്നു നമ്മുടെ വര്‍ത്തമാന പത്രത്തിന്റെ താളുകള്‍!!! ശിശു പീഡനത്തില്‍ വരെ എത്തി നില്ക്കുതന്നു ഇപ്പോള്‍ നമ്മുടെ സംസ്കാരം. ഒരു പെണ്കുഞ്ഞിന്റെ ചിത്രം ടി വി യില്‍ കാണിച്ചാല്‍ മുഖം മറച്ചു കാണിക്കേണ്ട ഒരു സമൂഹത്തിന്റെ ഗതികേട് തീര്‍ച്ചായായും ഗൌരവത്തോടെ തന്നെ ചിന്തിക്കേണ്ടതാണ്. എട്ടു വയസ്സ്കാരന്‍ വരെ പീഡനക്കേസില്‍ പ്രതിയായ തരത്തില്‍ നമ്മുടെ നാടിന്റെ സംസ്കാരം അധപ്പതിച്ചു പോകുവാന്‍ തരത്തില്‍ എന്താണ് ഈ ചുരുങ്ങിയ കാലയളവ് കൊണ്ടു സംഭവിച്ചത്..?. ഈ പറഞ്ഞ എട്ടു വയസ്സുകാരനും ഒരു അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ സുരക്ഷയില്‍ രൂപപ്പെട്ടു നിഷ്ക്കളങ്കനായി ഭൂമിയിലേക്ക്‌ പിറന്നവനാണ്. മറ്റേതു ശിശുവിനെപ്പോലെയും അവനും തിളര്‍ക്കമാര്‍ന്ന കണ്ണുകളോടെ ചുറ്റും നോക്കി, പിഞ്ചു കാലടികള്‍ വെച്ച് ഭൂമിയില്‍ നടന്നു പഠിച്ചു. പക്ഷെ പിന്നീടുള്ള അവന്റെ വളര്‍ച്ചയില്‍ ആ കുട്ടിയെ നശിപ്പിച്ചു കളഞ്ഞത് അവന്‍ വളര്‍ന്ന സാഹചര്യമാണ്. വെറും എട്ടു കൊല്ലം മാത്രം മതിയായിരുന്നു ഒരു പിഞ്ചു കുഞ്ഞില്‍ നിന്നും ഒരു കുറ്റവാളിയിലേക്കുള്ള രൂപ മാറ്റത്തിന്. യഥാര്‍ത്ഥത്തില്‍ അവനാണോ കുറ്റവാളി..?. അവനെ അങ്ങനെയാക്കിയ സമൂഹത്തിന് അതില്‍ നല്ലൊരു പങ്കുണ്ട് എന്നത് വിസ്മരിച്ചു കൂടാ. ചീത്തക്കുട്ടികള്‍ എന്നൊന്നില്ല ചീത്ത അച്ഛനമ്മമാരും ചീത്ത സാഹചര്യങ്ങളും ആണുള്ളത് എന്ന് എവിടെയോ വായിച്ചു കേട്ടത് ഓര്‍ക്കുന്നു.

മേല്‍പ്പറഞ്ഞ കവിതയില്‍ കവി പറഞ്ഞതും വളരെ പണ്ടത്തെ കാര്യങ്ങളൊന്നുമായിരുന്നില്ല. വിരലിലെണ്ണാവുന്ന പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ കാര്യങ്ങള്‍ മാത്രം!!!. കവിതയിലെ അച്ഛന്‍ ജീവിച്ച മുപ്പതോ നാല്‍പ്പതോ കൊല്ലം മുമ്പത്തെ നാളുകളിലെ കാര്യങ്ങള്‍. അപ്പോള്‍ ഈ മൂല്യച്ച്യുതി സംഭവിച്ചത് ഈ ഒരു ചെറിയ കാലയളവ് കൊണ്ടാണെന്ന സത്യത്തില്‍ ആരുടെ തലയാണ് താഴ്ന്നു പോകാത്തത്....? ഒരു തിരുത്തലിന് ഇനിയും സമയം വൈകിയിട്ടില്ല എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. മണ്ണിനെയും മഴവെള്ളത്തെയും ഭൂമിയിലെ സകല ചരാചരങ്ങളെയും സ്നേഹിച്ചു സംരക്ഷിച്ചു ജീവിച്ചിരുന്ന മനുഷ്യരുടെ കഥ കെട്ടുകഥയൊന്നും അല്ല എന്ന തിരിച്ചറിവ്, അതാകട്ടെ പുതിയ തലമുറയ്ക്ക് നമുക്ക് പകര്‍ന്നു നല്കുവാനുള്ള വിലയേറിയ പാഠം.

Monday, April 22, 2013

നല്ല അയല്ക്കാരന്‍


കൊച്ചു കുട്ടിയായിരുന്നപ്പോള്‍ സ്കൂളിനടുത്തുള്ള അമ്പലപ്പറമ്പിലാണ് ആദ്യമായി അവരെ കണ്ടത്. തമിഴ്‌ പറയുന്ന ഒരു കൂട്ടം ആള്‍ക്കാര്‍. അവര്‍ കുറെ അധികം പേരുണ്ടായിരുന്നു. ആ പറമ്പില്‍ തന്നെ അവര്‍ കുറെ നാള്‍  വെച്ചു കുടിച്ചു കിടന്നു. അവരുടെ സ്ത്രീകള്‍ മാറാപ്പില്‍ കുഞ്ഞുങ്ങളെ തൂക്കിയിട്ടു പകല്‍ നേരങ്ങളില്‍ "കല്ല്‌  കൊത്താനുണ്ടോ അമ്മി കൊത്താനുണ്ടോ...?” എന്ന് ചോദിച്ചു വീടുകളില്‍ കയറി ഇറങ്ങി, കിട്ടുന്നിടത്തുന്നൊക്കെ കഞ്ഞിയോ മറ്റെന്തെങ്കിലും ഭക്ഷണമോ ഭിക്ഷ ചോദിച്ചു വാങ്ങിക്കഴിച്ചു.

 കാടാറു മാസം നാടാറു മാസമായി കഴിയുന്ന നാടോടികളത്രേ ഇവര്‍. ഇത് നാടല്ലേ അപ്പോള്‍ ആറു മാസം കഴിയുമ്പോള്‍ അവര്‍ കാട്ടില്‍ പോയി താമസിക്കും എന്നൊക്കെയാണ് കുട്ടികളായ ഞങ്ങള്‍ വിചാരിച്ചിരുന്നത്.

“കള്ളക്കൂട്ടങ്ങളാ...ഈ പാണ്ടിക്കാര്‍. പിള്ളേരെ പിടിച്ചു കൊണ്ടു പോകും  പകല്‍ സമയം വീട് നോക്കിവെച്ചു രാത്രി മോഷ്ടിക്കാന്‍ വരും” അവരെ വീടുകളില്‍ കയറ്റുന്നവര്‍ക്കൊക്കെ വേറെ ചിലര്‍ മുന്നറിയിപ്പ് തന്നു. അങ്ങനെ ഭിക്ഷക്ക് നടക്കുന്ന ആരും ഞങ്ങള്‍ക്ക് പാണ്ടിക്കാരായി. പിള്ളേര്  പിടുത്തക്കാരായി.കള്ളന്മാരായി.



 പിന്നീട് മുതിര്‍ന്നപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ താമസിച്ച എനിക്ക് എവിടെ ചെന്നാലും തമിഴ്‌ കുടുംബങ്ങളെ സുഹൃത്തുക്കളായി കിട്ടുമായിരുന്നു. നാട്യങ്ങളില്ലാതെ, വാക്കുകളില്‍ കാണുന്ന സ്നേഹം പ്രവൃത്തിയില്‍ കാണിക്കുന്നവര്‍. ഓഫീസിലും ഏറ്റവും ആത്മാര്‍ഥമായി ജോലി ചെയ്യുന്നവര്‍ തമിഴരാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നെയും കുറെ നാള്‍ കഴിഞ്ഞു മൂന്നു വര്‍ഷം ചെന്നെയില്‍ താമസമാക്കിയപ്പോഴാനു തമിഴ്‌ ജീവിതം എന്തെന്നും തമിഴന്‍ ആരെന്നും ഞാന്‍ ശരിക്ക് മനസ്സിലാക്കിയത്‌. വഴിയില്‍ ഒരാള്‍ക്ക് ‌ സഹായം ചെയ്തു കൊടുക്കുവാന്‍ തമിഴന് യാതൊരു പരിചയവും വേണ്ട.



തമിഴ്‌ നാട്ടിലെ സര്‍ക്കാര്‍ ബസ്സിലെ യാത്രയാണ് ഏറെ കൌതുകകരം. അവിടെ കണ്ടക്റ്റര്‍ ടിക്കറ്റ്,ടിക്കറ്റ് എന്ന് പറഞ്ഞു ഒരിക്കലും തിങ്ങി നിറഞ്ഞു നില്ക്കു ന്ന ആളുകള്‍ക്കിടെ നടക്കില്ല. അയാള്‍ ബസ്സിനുള്ളില്‍  എവിടെ എങ്കിലും ഒരിടത്ത് നില്ക്കുന്നുണ്ടാകും ആളുകള്‍ ഇറങ്ങേണ്ട സ്ഥലത്തിന്റെ പേര് പറഞ്ഞു പൈസ തൊട്ടു മുന്നില്‍ നില്ക്കു ന്ന ആളിന്റെ കയ്യില്‍ കൊടുക്കും. ആ പൈസ കൈ മാറി മാറി സഞ്ചരിച്ചു കണ്ടക്ടറുടെ കൈയ്യില്‍ എത്തും. ടിക്കറ്റും ബാക്കി പൈസ ഉണ്ടെങ്കില്‍ അതും ഇത് പോലെ തന്നെ തിരിച്ച് സഞ്ചരിച്ച് ആവശ്യക്കാര്‍ക്ക് കിട്ടും.  അങ്ങനെ  ബസ്സില്‍ കയറുന്ന എല്ലാവരും മറ്റുള്ളവരുടെ ടിക്കറ്റ് എടുത്തു കൊടുക്കുന്നവരില്‍ ശ്രദ്ധാലുക്കളായി നില്ക്കുന്നുണ്ടാകും. തിരക്കുള്ള ബസ്സില്‍ ഒരു സ്ത്രീ പുരുഷന്മാര്‍ക്കിടെ പെട്ടു പോയെന്നിരിക്കട്ടെ ഉടനെ തന്നെ ചുറ്റുമുള്ള പുരുഷന്മാര്‍ നീങ്ങി നിന്ന് അവര്‍ക്ക്  സ്വസ്ഥമായി നില്ക്കുവാന്‍ വേണ്ട സൗകര്യം ചെയ്തു കൊടുക്കും.

ഒരു പുതു നഗരത്തില്‍ ആദ്യമായി യാത്ര ചെയ്യുമ്പോഴുള്ള ഒരു ബുദ്ധിമുട്ടും ചെന്നെയ്‌ നഗരത്തില്‍ ചെന്നപ്പോള്‍ ഞങ്ങള്‍ക്ക് തോന്നിയില്ല. എവിടെ എങ്കിലും പോകുമ്പോള്‍ ഒരാളോട് വഴി ചോദിച്ചാല്‍ കേട്ടു നില്ക്കുന്ന എല്ലാവരും കൂടെ ചുറ്റും നിന്ന്  വഴി പറഞ്ഞു തരും. ചിലര്‍ വാ...എന്ന് പറഞ്ഞു  നമ്മുടെ കൂടെ തന്നെ വന്നു കളയും !!!

എളിമ ഒരു മനുഷ്യന് എങ്ങനെ അലങ്കാരമാകുന്നു എന്ന് ഞാന്‍ പഠിച്ചതും ചെന്നെയിലെ ജീവിതം കൊണ്ടു തന്നെ. അവിടെ ജീവിച്ച സമയത്ത് നാട്ടില്‍ എത്തുമ്പോഴെല്ലാം മനസ്സില്‍ തോന്നിയുണ്ട് മറ്റുള്ളവര്‍ക്ക് എത്ര  പുച്ഛം തോന്നിപ്പിക്കുന്ന പൊങ്ങച്ചത്തിലാണ് നമ്മള്‍ മലയാളികള്‍ പെരുമാറുന്നതെന്ന്.



ഒരിക്കല്‍ ഞങ്ങള്‍ മകന്‍ ഒരു സൈക്കിള്‍ വാങ്ങുന്നതിന് വേണ്ടി കടയില്‍ നില്‍കയായിരുന്നു. കടയുടെ മുന്നില്‍ വെച്ചിട്ടുള്ള ഹീറോ  സൈക്കിളുകള്‍ നോക്കുന്നതിനിടെ  വഴിയിലൂടെ നടന്നു പോകുകയായിരുന്ന  ഒരു പ്രായമായ മനുഷ്യന്‍ അരികിലേക്ക്  വന്നു. കയ്യില്‍ സാധാരണ തമിഴ്‌നാട്ടുകാരന്റെ അടയാളമായ മഞ്ഞ തുണിസഞ്ചിയും അതില്‍ പച്ചക്കറിയും ഉണ്ട്.

“ഈ സൈക്കിള്‍ കിട്ടുന്നതിനു വേണ്ടി നീ എത്ര നാള്‍ അച്ഛനെയും അമ്മയെയും ശല്യപ്പെടുത്തി..? അയാള്‍ മകനോടു തമാശ ചോദിച്ചു.

അവന്‍ പെട്ടെന്ന് “ഒരു മാസം” എന്ന് പറഞ്ഞു. അത് കേട്ടു ചിരിച്ചു കൊണ്ടു അയാള്‍ അവനു ഹീറോയുടെ തന്നെ വിവിധ തരത്തിലുള്ള സൈക്കിളുളെപ്പറ്റി പറഞ്ഞു കൊടുത്തു,നിറം തിരഞ്ഞെടുക്കുവാന്‍ സഹായിച്ചു. ഒടുവില്‍ പോകുവാന്‍ നേരം അദ്ദേഹം പറഞ്ഞു. അദ്ദേഹം ഹീറോ സൈക്കിളിന്റെ കമ്പനിയില്‍ നിന്നും ഏറ്റവും ഉന്നത സ്ഥാനത്തുനിന്നും വിരമിച്ച ആളാണത്രേ. ഇദ്ദേഹം തമിഴ്‌ ജനതയുടെ ലാളിത്യത്തിന്റെ ഒരു ചെറിയ ഉദാഹരണം മാത്രം. ഇത് പോലെ അമ്പരിപ്പിച്ച എത്രയോ പേരെ ചെന്നെയ്‌ ജീവിതത്തില്‍ ഞങ്ങള്‍ കണ്ടു മുട്ടി!!!!



ഞങ്ങള്‍ ചെന്നെയില്‍ ചെന്ന് രണ്ടു മൂന്നു ദിവസം  കഴിഞ്ഞപ്പോള്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഒരു രാത്രിയിലെ ഒത്തു കൂടലിനു പോയി. ഇരുപതു മിനിറ്റോളം നടക്കാവുന്ന ദൂരമേ രണ്ടു വീടുകള്‍ തമ്മില്‍ ഉള്ളു. അങ്ങോട്ടുള്ള വഴി നിശ്ചയം ഇല്ലാതിരുന്നതുകൊണ്ട്  സുഹൃത്തിന്റെ മകന്‍ വന്നു ഞങ്ങളെ കൂട്ടി കൊണ്ടു പോകുകയും ചെയ്തു. കുറച്ചു ദൂരമല്ലേ ഉള്ളു. നടന്നു പോകാം പുതിയ വഴികളും കാണാം എന്ന് വിചാരിച്ചു നടന്നാണ് ഞങ്ങള്‍ പോയത്. എല്ലാം കഴിഞ്ഞു പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പിരിഞ്ഞു. വഴി മനസ്സിലായി ഞങ്ങള്‍ പോയ്ക്കോളാം എന്ന് പറഞ്ഞു തിരികെ പോന്ന ഞങ്ങള്‍ക്ക് പക്ഷേ വഴി  തെറ്റി. അത് മനസ്സിലാക്കാതെ ഞങ്ങള്‍ കുറച്ചു ദൂരം നടന്നു .ഓരോ റോഡിനും ഏതാനും അടി നടന്നു കഴിയുമ്പോള്‍  സമാന്തര റോഡുകള്‍. എല്ലാ റോഡുകളും ഒരുപോലെ തോന്നി. ഞങ്ങള്‍ താമസിക്കുന്ന റോഡിലേക്കുള്ള വഴി അറിയാതെ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും കുറേ നേരം നടന്നു. എത്ര നടന്നിട്ടും വഴി തിരിച്ചറിയുന്നില്ല. എവിടെ വെച്ചാണ്  വഴി തെറ്റിയത് എന്ന് മനസ്സിലാക്കാതെ ആ രാത്രി നേരത്തുള്ള ആ അലച്ചില്‍  കുറച്ചു പരിഭ്രാന്തരാക്കുകയും ചെയ്തു.  ആരോടു ചോദിക്കും..? ഒരു മനുഷ്യനെപ്പോലും ആ പാതിരാ നേരത്ത് വഴിയില്‍ കാണുന്നും ഇല്ല. മിക്ക വീടുകളിലും ഫ്ലാറ്റുകളിലും വെളിച്ചവും അണഞ്ഞു കഴിഞ്ഞു. ആളുകളെ വിളിച്ചുണര്‍ത്തി  വഴി ചോദിക്കുന്നതിന്റെ ഔചിത്യക്കുറവില്‍ ഞങ്ങള്‍ ആകെ വിഷമിച്ചു നിന്ന സമയത്താണ് ഒരു മനുഷ്യന്‍ ധൃതിയില്‍ സൈക്കിളുംചവിട്ടി  അത് വഴി വന്നത്. ഞങ്ങള്‍ അദ്ദേഹത്തെ തടഞ്ഞു  നിര്‍ത്തി  ഞങ്ങള്‍ താമസിക്കുന്ന റോഡിന്റെ പേര് പറഞ്ഞു വഴി ചോദിച്ചു. അദ്ദേഹം ഉടനെ “എന്റെ കൂടെ വാ ഞാന്‍ കൊണ്ടു പോകാം ഇവിടെ പുതുതായി വന്നവരായിരിക്കും അല്ലേ...? വിഷമിക്കാതെ”  എന്ന് പറഞ്ഞു സൈക്കിളും തള്ളി ഞങ്ങളുടെ കൂടെ നടന്നു താമസിക്കുന്ന റോഡില്‍ എത്തിച്ചു. റോഡിലേക്ക് തിരിഞ്ഞപ്പോഴേ "ഞങ്ങള്‍ക്ക്  വഴി മനസ്സിലായി ഇനി പൊയ്ക്കൊള്ളു" എന്ന് നന്ദി പറഞ്ഞു മടക്കി അയക്കാന്‍ ശ്രമിച്ചു എങ്കിലും അത് സമ്മതിക്കാതെ ഞങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റ് വരെ എത്തിച്ചിട്ടെ അദ്ദേഹം പോയുള്ളൂ. അയാള്‍ ആ രാത്രിയില്‍ ആര്‍ക്കോ  സുഖമില്ല എന്ന് കേട്ടിട്ട് അത്യാവശ്യമായി ഒരിടത്ത് പോകുകയായിരുന്നു.”വരേന്‍..അപ്രം പാര്‍കലാം ”എന്ന് പറഞ്ഞു ധൃതിയില്‍ സൈക്കിളില്‍ കയറിപ്പോയ ആ മനുഷ്യനെ  ഞങ്ങള്‍ പിന്നീട് കണ്ടു മുട്ടിയുതും ഇല്ല.

ഫലഭൂയിഷ്ടമായ മണ്ണും എത്ര പൊരിവെയിലിലും അതില്‍ എല്ലുമുറിയെ പണിയാന്‍ പണിയാന്‍ മനസ്സുള്ള മനുഷ്യരുള്ള തമിഴ്‌ ഗ്രാമങ്ങള്‍. പക്ഷെ അത് മാത്രം പോരല്ലോ ഭൂമിയില്‍ കൃഷി ചെയ്യുവാന്‍ വേണ്ടത്. അതിനു  വേണ്ട വെള്ളം മാത്രം അവിടെയില്ല. അത് കൊണ്ടു തന്നെ ഇടക്കിടക്ക്‌ അയല്‍ സംസ്ഥാനങ്ങളായ കേരളത്തോടും കര്‍ണ്ണാടകത്തോടും വെള്ളത്തിനു വേണ്ടി അവര്‍ പൊരുതേണ്ടി വരുന്നു. നമ്മള്‍ 'പാണ്ടി' എന്ന് അധിക്ഷേപിച്ചാലും 'മലയാളത്തുകാര്‍' എന്ന് നമ്മെ സ്നേഹത്തോടെ വിളിക്കുന്ന തമിഴന്‍  കഴിഞ്ഞ വര്‍ഷം നമ്മുടെ ശത്രുവായ ദു:ഖകരമായ കാഴ്ചയും നമ്മള്‍ കണ്ടു. അതിര്‍ത്തി  ഗ്രാമങ്ങളില്‍ സ്നേഹത്തോടെ ജീവിച്ച രണ്ടു ജനതയും തമ്മില്‍ തമ്മില്‍ അടിച്ചു. പരസ്പരം മിണ്ടാതായി. അവിടത്തെ മാറി മാറി വന്ന ഭരണാധിരാധികാരികള്‍ നിലനില്‍പ്പിനായുള്ള നെട്ടോട്ടത്തില്‍ പെട്ടെന്ന് വികാരം കൊള്ളുന്ന ആ പാവം ജനങ്ങളെ ചുടു ചോറ് വാരി തിന്നുന്ന കുട്ടിക്കുരങ്ങുകളാക്കി. മലയാളിയും തമിഴനെയും തമ്മില്‍ കണ്ടാല്‍ കടിച്ചു കീറുന്ന ശത്രുക്കളാക്കി. 

നമുക്ക് അവിയലും സാമ്പാറും തോരനും വെക്കുവാന്‍ ഏതോ ഗ്രാമത്തിലെ ചുട്ടു പൊള്ളുന്ന വെയിലില്‍ കിടന്നു ഒരു തേന്മൊഴിയോ അന്നക്കിളിയോ മുനിസ്വമിയോ തങ്കദുരെയോ തളരാത്ത മനസ്സും വിണ്ടുണങ്ങിയ കാലുകളും വിയര്‍ത്തൊലിക്കുന്ന ശരീരവുമായി വയലില്‍ ജോലി ചെയ്തു. അത് എവിടെ നിന്ന് വരുന്നു എന്ന് ചിന്തിക്കാതെ നമ്മള്‍ അത് വാങ്ങി ഫ്രിഡ്ജില്‍ കൊണ്ടു പോയി ശീതീകരിച്ചു സൂക്ഷിച്ചു വെച്ചു. ഹോ...പൊള്ളുന്ന വില ഈ പച്ചക്കറികള്‍ക്ക് എന്ന് പറഞ്ഞു രോഷം കൊണ്ടു. വെയിലില്‍ കരുവാളിച്ച ശരീരമുള്ള അധ്വാനിച്ചു അതുണ്ടാക്കിയ പാണ്ടിയെക്കുറിച്ച് നാം ചിന്തിക്കാറുപോലും ഇല്ല. അഥവാ ഓര്‍ത്താല്‍ തന്നെ ഓ...ചുമ്മാതൊന്നുമല്ലല്ലോ കാശു കൊടുത്തിട്ടല്ലേ വാങ്ങുന്നത് എന്ന മട്ട്. പക്ഷേ നമ്മള്‍ ഒന്നോര്‍ക്കേണ്ടതുണ്ട്. കാശുകൊണ്ട് വിലയിടാനാവാത്ത  ദ്രാവിഡന്റെ സ്നേഹത്തെ പറ്റി, എളിമയെപറ്റി ആ നല്ല അയല്ക്കാരന്‍ പഠിപ്പിച്ചു തന്ന പാഠങ്ങളെപ്പറ്റി. മറ്റുള്ളവരെ  എങ്ങനെ സഹായിക്കണം എന്ന് പ്രവൃത്തിയിലൂടെ നമുക്ക് കാണിച്ചു തന്നതിനെപ്പറ്റി.      

(ചിത്രം ഗൂഗിളില്‍ നിന്നും)



Monday, March 18, 2013

തീയില്‍ വളര്‍ന്നവള്‍


സഞ്ജുക്ത നന്ദയെ പരിചയപ്പെടുന്നതിനു മുന്‍പേ ഞാന്‍ പരിചയപ്പെട്ടത് അവളുടെ ഭര്‍ത്താവ് സുദര്‍ശന്‍ നന്ദയെയെയാണ്. സംസാരത്തിനിടെ ഭാര്യ ഒരു ‘കാന്‍സര്‍ സര്‍വൈവര്‍’ ആണെന്ന് അയാള്‍ പറഞ്ഞിരുന്നു. പിന്നെയും കുറെ നാള്‍ കഴിഞ്ഞു ഒരു ഒത്തുകൂടല്‍ വേളയിലാണ് ഞാന്‍ സഞ്ജുക്തയെ കണ്ടത്. കഠിനമായ ക്യാന്‍സര്‍ ചികില്‍സ മൂലം അവളുടെ മുടിക്ക് തീരെ കനമുണ്ടായിരുന്നില്ല. ശരീരത്തിനു ഉള്ളതിലും അധികം പ്രായം തോന്നിക്കുന്നുമുണ്ട്. എങ്കിലും വളരെ പ്രസരിപ്പുള്ള ഒരു സ്ത്രീ. സ്നേഹത്തോടെ വാതോരാതെ സംസാരിക്കുന്ന പ്രകൃതം.

പിന്നെയും പല പ്രാവശ്യമായി ഓരോരോ അവസരങ്ങളില്‍ ഞങ്ങള്‍ കണ്ടു മുട്ടി. ഈ സമയത്തൊന്നും ഞാന്‍ അവളോടു രോഗത്തെപ്പറ്റി ഒന്നും ചോദിച്ചിരുന്നില്ല. പല ഇടവേളകളിലായി ഇടത്തെ മാറിടത്തില്‍ രോഗ ലക്ഷണം വന്നതിനെക്കുറിച്ചും ചികില്‍സയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചും അവള്‍ തന്നെ എന്നോടു പറഞ്ഞു. ക്യാന്‍സര്‍ അതിന്റെ രണ്ടാം ഘട്ടം എത്തിയിരുന്നു എങ്കിലും  നവീന രീതിയിലുള്ള ചികില്‍സ കിട്ടിയത് കൊണ്ടു മാറിടം മുറിച്ചു മാറ്റാതെ ക്യാന്‍സര്‍ ബാധിച്ച കോശങ്ങള്‍ മാത്രം എടുത്തു കളയുന്ന ചികില്‍സയാണ് അവള്‍ക്കു ചെയ്തത്.

രോഗം എന്തെന്ന് വ്യക്തമായതോടെ ”മാറിടം അങ്ങ് മുറിച്ചു മാറ്റിയേക്കു, എന്റെ ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും എന്നെ വേണം ” എന്ന്‍ അവള്‍ ഡോക്ടറോട് കൂസലില്ലാതെ പറഞ്ഞത്രേ. ഇങ്ങനെ ഒരു രോഗിയെ ആദ്യമായാണ്‌ കാണുന്നതെന്നാണ് മുംബൈ ടാറ്റാ ക്യാന്‍സര്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഡോക്ടര്‍മാര്‍ അവളോടു പറഞ്ഞത്. സാധാരാണ സ്ത്രീകള്‍ ഇങ്ങനെ ഒരു രോഗം എന്ന് കേള്‍ക്കുമ്പോള്‍ തകര്‍ന്നു പോകുന്നത് അവര്‍ എത്ര കണ്ടിരിക്കണം !!!!

ഓപ്പറേഷനും തുടര്‍ന്നുള്ള ചികിത്സയിലും അവള്‍ ആശുപത്രിക്കാരെ അത്ഭുതപ്പെടുത്തി. കീമോ തെറാപ്പി വരെയേ അവളുടെ ഭര്‍ത്താവിനു ലീവ് ലഭിച്ചിരുന്നുള്ളൂ. അപ്പോഴേക്കും അയാളുടെ മാസങ്ങള്‍ നീണ്ട അവധി അവസാനിച്ചിരുന്നു. തുടര്‍ന്നു വരുന്ന മുപ്പത്തഞ്ചു ദിവസത്തെ റേഷഡിയേഷനു വേണ്ടി മുംബെയിലെ വൈകുന്നേരങ്ങളിലെ തിരക്കില്‍ രണ്ടു ലോക്കല്‍ ട്രെയിനുകള്‍ മാറിക്കയറി അവള്‍ തനിയെ ക്യാസര്‍ ചികില്‍സാ കേന്ദ്രത്തിലേക്ക് യാത്ര ചെയ്തു പോയി. എന്റെ അടുത്ത ഒരു ബന്ധുവായ കുട്ടിക്ക് ക്യാന്‍സറിന്റെ ഈ ചികില്‍സകള്‍ ചെയ്തിരുന്നപ്പോള്‍ ഒരു രോഗി അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ നേരില്‍ കണ്ട ഞാന്‍ അവളുടെ ഈ വാക്കുകള്‍ കേട്ട് അല്‍ഭുതം കൂറി. രാവിലെ റേഡിയേഷന്‍ ചെയ്‌താല്‍ അന്നത്തെ ദിവസം മുഴുവനും ക്ഷീണിച്ചു കിടക്കേണ്ടി വരുമത്രേ. വൈകുന്നേരമാകുമ്പോള്‍ ഒന്നുമറിയാതെ ഉറങ്ങി പോയ്ക്കോളും. തലമുടി മുഴുവന്‍ പൊഴിഞ്ഞു പോയ  തല നന്നായി ഒരു സ്കാര്‍ഫില്‍ പൊതിഞ്ഞു വെച്ച്  ആശുപത്രിയിലേക്ക് പോകുമ്പോള്‍ അവള്‍ എന്നും കയ്യില്‍ ഒരു കുപ്പി നിറയെ സംഭാരം കരുതും. അത് റേഷഡിയേഷന്‍ മുറിയുടെ വാതിലില്‍ വെച്ച്, കഴിഞ്ഞു വന്നു മുഴുവനും എടുത്തു കുടിക്കും. പിന്നെ കുറച്ചു നേരം അവിടെ ഇരുന്നു വിശ്രമിച്ചശേഷം റെയിവേ സ്റ്റേഷനിലേക്ക് നടക്കും. സ്റ്റേഷനുകളിലെ കടകളില്‍ നിന്നും പഴച്ചാറുകള്‍ വാങ്ങി കുടിച്ചു, രണ്ടു ട്രെയിനുകള്‍ മാറി അവള്‍ സന്ധ്യയോടെ വീട്ടില്‍ എത്തും. അവളുടെ ഇരട്ട കുട്ടികളായ അര്‍പ്പിതയും ആനന്ദും അപ്പോള്‍ ഗൃഹപാഠങ്ങള്‍  കഴിഞ്ഞ് അമ്മ വരുന്നതും കാത്തിരിക്കുമായിരുന്നു. പിന്നെ നേരെ അടുക്കളയിലേക്ക് കയറി അവര്‍ ഉറങ്ങി പോകുന്നതിനു മുന്‍പേ ചപ്പാത്തി ഉണ്ടാക്കി അവരെ കഴിപ്പിക്കും.

“നിന്നെ സമ്മതിച്ചിരിക്കുന്നു സഞ്ജുക്ത. ഒരു ജലദോഷ പനി വന്നാല്‍ പോലും 'വയ്യ' എന്നുപറഞ്ഞു കട്ടിലില്‍ കിടക്കുന്ന എനിക്ക് നിന്നെപ്പോലുള്ളവര്‍ ഒരു അത്ഭുതം തന്നെ.” ഞാന്‍ അവളോടു പറഞ്ഞു.

“അനുഭവങ്ങള്‍ നമ്മെ പലതും ജീവിതത്തില്‍ പഠിപ്പിക്കും അല്ലെ..?” എന്ന എന്‍റെ ചോദ്യത്തിന് “അതേ” എന്ന് മറുപടി പറഞ്ഞിട്ട് അവള്‍ തുടര്‍ന്നു.

“എന്റെ ഇരുപത്തി ഒന്നാമത്തെ വയസ്സില്‍ ഭുവനേശ്വര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എന്റെ അമ്മയുടെ ശവശരീരവുമായി ഞാന്‍ ഒറ്റയ്ക്ക് നൂറു കിലോമീറ്ററിലധികം ദൂരമുള്ള എന്റെ ഗ്രാമത്തിലേക്ക് പോയിട്ടുണ്ട് “

മിഴിച്ച കണ്ണുകളുമായി നിന്ന എന്നോടു അവള്‍ ആ സാഹചര്യം വിവരിച്ചു. പെട്ടെന്ന് മരിക്കത്തക്ക അസുഖവും അമ്മക്കുണ്ടായിരുന്നില്ലത്രേ. തൊട്ടു മുന്‍പ് വരെ അവര്‍ അവളോടു സംസാരിക്കുകയും ചെയ്തു. മരുന്ന് തുള്ളികള്‍ ഞരമ്പില്‍ കയറുന്നതും നോക്കി നിന്ന അവള്‍ക്കു ഡോക്ടര്‍ മരണ സര്‍ട്ടിഫിക്കറ്റ് എഴുതി കൊടുത്തപ്പോഴാണ് അമ്മ മരിച്ചു എന്ന സത്യം അവള്‍ക്കു മനസ്സിലായത്‌. ഇന്നത്തെ പോലെ ഫോണ്‍ സൌകര്യങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത് നാട്ടിലേക്ക് വിളിച്ചു പറഞ്ഞു കാര്യങ്ങള്‍ പറയുന്നതിനേക്കാള്‍ അവള്‍ക്കു എളുപ്പം ആ ശരീരവുമായി നാട്ടിലേക്ക് കൊണ്ടുപോകുന്നതായിരുന്നു. അവള്‍ തന്നെ വാഹനം ഏര്‍പ്പാടു ചെയ്തു ശരീരം നാട്ടിലെത്തിച്ചു.

അമ്മ നഷ്ടപ്പെട്ട ഒരു പെണ്കുട്ടിക്ക് ഒന്ന് കരയാന്‍ പോലും അവസരം ലഭിക്കാതെ ചെയ്യേണ്ടി വന്ന കഷ്ടപ്പാടുകള്‍. മരണത്തിനു ശേഷം തൊട്ടു താഴെയുള്ള അനുജത്തിമാരെ  ദൂരെയുള്ള ഹോസ്റ്റലില്‍ നിന്നും കൂട്ടി കൊണ്ടുവന്നതും ഈ ‘മുതിര്‍ന്ന ചേച്ചി’യത്രേ. മരണ വിവരം അറിയിക്കാതെ കളിചിരികള്‍ പറഞ്ഞു ആ ചേച്ചി അവരെ വീട്ടിലെത്തിച്ചു.

അതെ അനുഭവം അത് വലിയൊരു ഗുരു നാഥനാണ്. സഞ്ജുക്ത യെപ്പോലെ  ഇങ്ങനെ കഠിന അനുഭവങ്ങളിലൂടെ കടന്നു പോയവര്‍  വലിയ പാഠങ്ങള്‍ എളുപ്പത്തില്‍ പഠിക്കുന്നു, ആ പാഠങ്ങള്‍ നമുക്ക് പകര്‍ന്നു തരുന്നു. അവരോട് സംസാരിക്കുമ്പോള്‍ തന്നെ നമ്മില്‍ എങ്ങുനിന്നെന്നറിയാതെ ഒരു നന്മയുടെ ഊര്‍ജം നിറയും. ഇവിടെ സഞ്ജുക്ത അവള്‍ തീയില്‍ വളര്‍ന്നവളാണ് അവളെ വാട്ടാനാണോ ക്യാന്‍സര്‍ എന്ന നിസ്സാരനായ വെയില്‍ ശ്രമിച്ചത്‌..? ആ വെയിലിനോടു കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ !!!!!    

(ചിത്രം ഗൂഗിളില്‍ നിന്നും)


Wednesday, February 13, 2013

അസ്തമയത്തിനു മുമ്പ്‌


മനുഷ്യര്‍ അവന്റെ ജീവിത കാലം മുഴുവനും പഠിച്ചു കൊണ്ടിരിക്കുന്നു, സ്കൂളിലും കോളേജിലും പോയി പഠിക്കുന്ന കാര്യമല്ല ഇവിടെ ഉദ്ദേശിച്ചത്. ജീവിതാനുഭവങ്ങള്‍ മനുഷ്യനെ പഠിപ്പിക്കുന്ന പാഠങ്ങളെക്കുറിച്ചാണ്. പഠശാലകളില്‍ പഠിച്ച പാഠങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും ജീവിതം എന്നാ പഠന കളരിയില്‍ നിന്നും ഒരാള്‍ മനസ്സിലാക്കുന്ന പാഠങ്ങള്‍ . അങ്ങനെ ചെയ്താല്‍ ഇങ്ങനെ സംഭവിക്കും എന്ന് ഒരിക്കല്‍ മനസ്സിലാക്കിയിട്ടുള്ള ഒരാള്‍ പിന്നീട് അത് ചെയ്യുമ്പോള്‍ ഒന്ന് ആലോചിച്ചേ ചെയ്യുകയുള്ളൂ. മനുഷ്യന് മാത്രമല്ല പക്ഷി മൃഗാദികള്ക്കും ഇക്കാര്യത്തില്‍ ഈ അറിവുണ്ട്. ‘ചൂടു വെള്ളത്തില്‍ വീണ പൂച്ച” എന്ന പ്രയോഗം പോലും അതാണല്ലോ. ഇന്നത്‌ ചെയ്‌താല്‍ ഇന്നത്‌ സംഭവിക്കും എന്ന് മൃഗങ്ങള്ക്കും പക്ഷികള്ക്കും അറിയാം. ഇന്ന ഇടത്തു പോയാല്‍ അവയെ ഉപദ്രവിക്കുന്നവര്‍ ഉണ്ടെന്നും ഇന്ന ഇടത്തു പോയാല്‍ ഭക്ഷണം ലഭിക്കും എന്ന് ഒരൊറ്റ പ്രാവശ്യത്തെ അനുഭവം കൊണ്ടു ഈ ജീവികള്‍ക്ക് മനസ്സിലാകും

.
പക്ഷേ അത്യാവശ്യം വേണ്ട എല്ലാ കാര്യങ്ങളും ജീവിത കളരിയില്‍ നിന്ന് പഠിച്ച ഇപ്പോഴത്തെ മനുഷ്യര്‍ തീര്‍ത്തും കണ്ണടക്കുന്ന ഒരു കാര്യമാണ് വൃദ്ധജനങ്ങളോടുള്ള സമീപനത്തില്‍. മാതാപിതാക്കളുടെ സ്വത്തു വാങ്ങി ജീവിക്കുന്ന മക്കള്‍ അവരെ നോക്കാന്‍ ബാധ്യസ്ഥരാണെന്ന് കോടതി ഉത്ബോധിപ്പിച്ചിട്ടു വേണോ മക്കള്ക്ക് മനസ്സിലാകാന്‍..? ഏതു കോടതി പറഞ്ഞിട്ടാണ് അവര്‍ പട്ടിണി കിടന്നു സ്വന്തം മക്കളെ പരിപാലിച്ചത്....? കാലം മാറുമ്പോള്‍ ഇന്നത്തെ തലമുറ ഏറ്റവും നന്ദി കെട്ടവരായി അധപ്പതിച്ചിരിക്കുന്നു. പണ്ടൊക്കെ വീടുകളില്‍ മക്കളുടെ എണ്ണം കൂടുതലായിരുന്നു. അപ്പോള്‍ ഈ അമ്മൂമ്മയോ അപ്പൂപ്പനോ ഉള്ളത് ഗൃഹനാഥനും നാഥക്കും ഏറെ ആശ്വാസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ഒരു ആവശ്യം അവരെ കൊണ്ടില്ലാതായി. വീട്ടില്‍ മക്കളുടെ എണ്ണം കുറഞ്ഞു. അതോടെ ആവര്‍ ആര്‍ക്കും . വേണ്ടാത്ത ജന്മങ്ങളായി. പ്രയോജനമുള്ളതു മാത്രം കൊള്ളുക എന്ന രീതിയിലേക്ക് പുതിയ തലമുറ മാറിയിരിക്കുന്നു. വേണ്ടാത്ത സാധങ്ങള്‍ എവിടെ എങ്കിലും’ഡംപ്’ ചെയ്തിരിക്കുനത് പോലെ അവര്‍ അവരുടെ മുറിക്കുള്ളില്‍ ‘ഡംപ്’ ചെയ്തിരിക്കുകയാണ്. ആരും സംസാരിക്കാനില്ലാതെ. കളിചിരികളോ തമാശകളോ കേള്ക്കാ തെ. ഇതൊന്നു തീര്‍ന്നായിരുന്നെങ്കില്‍ എന്ന് നെടുവീര്‍പ്പി ട്ടു കൊണ്ട്.


അവധിക്കു നാട്ടില്‍ പോകുമ്പോള്‍ ബന്ധു വീടുകളിലും പരിചയക്കാരുടെയും വീടുകളിള്‍ ചെല്ലുമ്പോള്‍ ഓരോ വീട്ടിലും കാണാം ഇങ്ങനെ സ്വന്തം മുറിക്കുള്ളില്‍ ഡംപ് ചെയ്തിരിക്കുന്ന വൃദ്ധ മുഖങ്ങളെ. അവര്‍ക്ക് ഭക്ഷണത്തിനോ മരുന്നിനോ കുറവുള്ളതായി തോന്നിയിട്ടില്ല. പക്ഷെ അവഗണന അത് എല്ലായിടത്തും ഒരു പോലെയാണ്.


ജിവിതത്തില്‍ നിന്നും ആവോളം പാഠങ്ങള്‍ പഠിച്ച നമ്മള്‍ എന്തേ വാര്‍ധക്യം എന്ന പ്രതിഭാസം മനുഷ്യ ജീവിതത്തില്‍ ഒഴിവാക്കാനാവില്ല എന്ന യാഥാര്‍ത്ഥ്യത്തോടു കണ്ണടക്കുന്നത്. ഏതു പ്രായത്തിലും മനുഷ്യര്‍ സ്നേഹം കൊതിക്കുന്നു എന്നത് അവനവന് വാര്‍ധക്യം വരുമ്പോള്‍ മാത്രമേ ഒരാള്‍ക്ക് ‌ മനസ്സിലാകുകയുള്ളോ..? അപ്പോഴേക്കും വൈകിപ്പോയി എന്ന് വിലപിച്ചിട്ട് എന്ത് കാര്യം. വരും തലമുറയ്ക്ക് മാതാപിതാക്കളെ സ്നേഹിക്കുവാന്‍ സമയം കാണില്ല എന്ന് കണക്ക് കൂട്ടുന്നവര്‍ ഈ തലമുറയില്‍ തന്നെ തങ്ങളുടെ വീട്ടിലെ വൃദ്ധരെ പരിഗണിക്കുന്നുണ്ടോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.


ഒരു വീട്ടില്‍ കഴിഞ്ഞ തവണ ചെന്നപ്പോള്‍ അവിടത്തെ അമ്മൂമ്മ മരിച്ചു പോയിരുന്നു. അവിടത്തെ വിവാഹ പ്രായമായ പേരകുട്ടികളും അവരുടെ അമ്മയും മരിച്ചു പോയ അമ്മൂമ്മയെപ്പെറ്റി സ്നേഹത്തോടെ പറയുന്നു. അവര്‍ മരിച്ചതിനു ശേഷം വീട്ടിലുണ്ടായ ശൂന്യതയെക്കുറിച്ചു സങ്കടപ്പെടുന്നു. അത് വളരെ വിചിത്രമായി തോന്നി എനിക്ക്.കാരണം ഏതു വീട്ടില്‍ ചെന്നാലും ഞങ്ങള്‍ ചുമക്കുന്ന ഒരു ഭാരം എന്ന മനോഭാവമാണ് വൃദ്ധരോടു കണ്ടിട്ടുള്ളത്. ഞാന്‍ ആ ചേച്ചിയോട് ചോദിച്ചു.


“എന്താ ചേച്ചി ഒരു വീട്ടിലും കാണാത്ത സ്നേഹമാണല്ലോ ഈ വീട്ടിലെ അമ്മൂമ്മക്ക് ലഭിച്ചിരുന്നത്. എന്താ അതിന്റെ രഹസ്യം..?”
അപ്പോള്‍ ആ ചേച്ചി പറഞ്ഞത് എന്നെ ചിന്തിപ്പിച്ചു കളഞ്ഞു.


“ഞങ്ങളുടെ മക്കള്‍ കുഞ്ഞായിരുന്നപ്പോഴേ ഞങ്ങള്‍ പറഞ്ഞു കൊടുക്കുമായിരുന്നു അമ്മൂമ്മയാണ് ഈ വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ആള്‍" എന്ന്. അത് കേട്ട് വളര്‍ന്ന അവരുടെ മക്കള്‍ക്ക് ‌ ആ അമ്മൂമ്മ ഏറ്റവും പ്രിയപ്പെട്ട ആളായി മാറി.


വീട്ടിലെ മുതിര്‍ന്നആവര്‍ കൊടുക്കുന്ന ബഹുമാനമാണ് വീട്ടില്‍ പ്രായമായവര്‍ക്ക് ലഭിക്കുന്നത്. എല്ലാ മനുഷ്യര്‍ക്കും ഉണ്ട് ഈ വാര്‍ധക്യം  എന്ന ഘട്ടം. മലയാളിയുടെ ശരാശരി ആയുസ്സ്‌ ഏകദേശം എഴുപത്തഞ്ചു വയസ്സാണ്. അത് കൊണ്ടു തന്നെ ഭൂമിയില്‍ ജനിച്ച ഒരാള്‍ക്ക് ഈ  ഒരു ഘട്ടം കടന്നു പോയെ തീരൂ. പക്ഷേ ആരും ഇക്കാര്യം ഓര്‍ക്കാറു പോലും ഇല്ല. 



വാര്‍ധക്യം  എന്നത് ജീവിതത്തിന്റെ അസ്തമന കാലമാണ്. അസ്തമനത്തില്‍ നിന്നും ഇരുട്ടിലേക്കുള്ള ദൂരം വളരെ കുറവാണ്. ആ കുറഞ്ഞ സമയത്ത് നമുക്ക് നമ്മുടെ വീട്ടിലെ പ്രായമായവരെ സ്നേഹിക്കാം അവരെ ഒറ്റപ്പെടുത്തില്ല എന്ന തീരുമാനം എടുക്കാം. അതാകട്ടെ  നമ്മുടെ മാറാത്ത തീരുമാനം.
(ചിത്രം ഗൂഗിളില്‍ നിന്നും)

Sunday, January 27, 2013

ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം....



“ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം....” എന്റെ വലിയമ്മ  ഞങ്ങള്‍ കൊച്ചുകുട്ടികളായിരിക്കുമ്പോള്‍ ഇടക്കിടക്ക് പറയാറുള്ള വാചകമായിരുന്നു. കുട്ടികള്‍ തങ്ങള്‍ ചിന്തിക്കുന്നതിനനുസരിച്ചു പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ അറിയാതെ പറഞ്ഞു പോകുന്ന വാക്കുകള്‍. തലമുറ എത്ര മാറിയാലും മുതിര്‍ന്നവര്‍ വലിയ മാറ്റമില്ലാതെ ഈ വാചകം കുട്ടികള്‍ക്ക്‌ നേരെ എടുത്തു പ്രയോഗിക്കുന്നുണ്ട്. ഈ വലിയമ്മയെക്കുറിച്ചും വലിയമ്മയുടെ വലിയമ്മ  ഇതേ വാക്കുകള്‍ പറഞ്ഞു കാണും. അതാണ്‌ കാല ചക്രത്തിന്റെ പ്രത്യേകത.

എന്റെ വലിയമ്മ ചട്ടയും മുണ്ടുമായിരുന്നു ധരിച്ചിരുന്നത്. വലിയമ്മയുടെ വലിയമ്മ ചിലപ്പോള്‍ മുലക്കച്ചയായിരിക്കും ധരിച്ചത്. അപ്പോള്‍ ചട്ട ധരിച്ച വലിയമ്മയുടെ തലമുറ അവരുടെ മുന്നില്‍ പരിഷ്കാരികള്‍ ആയിരുന്നിരിക്കണം. മുട്ടിനു താഴെ നില്‍ക്കുന്ന കൈയ്യുള്ള ചട്ടയും കാല്‍ മുട്ടോളം നീളത്തില്‍ ഞൊറിഞ്ഞിട്ട തുണിയും ആയിരുന്നു ആ തലമുറയുടെ  വേഷം. വലിയമ്മ കാലില്‍ ചെരിപ്പും ഇട്ടിരുന്നില്ല. എന്റെ അമ്മയുടെ വേഷവും  മുണ്ടും ചട്ടയും തന്നെ .പക്ഷേ അമ്മയുടെ തലമുറക്കാര്‍ ധരിക്കുന്ന ചട്ടക്ക് മുട്ടിനു താഴെ വരെ കൈ നീളം ഇല്ല. സാധാരണ ബ്ലൌസു പോലെയുള്ള ചെറിയ കൈ. മുണ്ട് ഞൊറിഞ്ഞുടുക്കുന്നതിലും വ്യത്യാസം. ഞൊറിക്ക് വലിയമ്മയുടേതു  പോലെ മുട്ടിനു താഴെ ഇറക്കമില്ല. അതിലും കുറച്ചു ചെറുതാണ്. അപ്പോള്‍ വലിയമ്മയുടെ തലമുറയ്ക്ക് മുന്നില്‍ അമ്മയുടെ തലമുറ കാലില്‍ ചെരിപ്പും പുതിയ രീതിയിലെ ചട്ടയും അണിഞ്ഞ പരിഷ്കാരികള്‍ ആണ്. ഇതിന്റെ അടുത്ത തലമുറ പൂര്‍ണ്ണമായും സാരിക്കാരികള്‍ ആയപ്പോള്‍ ചട്ടയും മുണ്ടുമിട്ട ഈ മുന്‍ തലമുറ തീരെ പഴഞ്ചനായി.മാതാപിതാക്കള്‍ക്ക് കുറച്ചു പ്രായം ചെന്നതിനു ശേഷം ഉണ്ടായ മകളായ ഞാനും അവരും തമ്മില്‍ രണ്ടു തലമുറയുടെ പ്രയായ വ്യത്യാസമാണ് ഉണ്ടായിരുന്നത് !!!! എന്റെ അമ്മക്ക് ശേഷമുള്ള  തലമുറ സാരിയില്‍ നിന്ന് ചുരിദാറിലേക്കും ഇപ്പോഴത്തെ ഏറ്റവും പുത്തന്‍ തലമുറ  ജീന്സിലേക്കും മാറിയിരിക്കുന്നു.

ഇത് നമ്മുടെ ഒരു സമുദായത്തിന്റെ വസ്ത്ര ധാരണത്തിലെ പരിഷ്കാര ചരിത്രം. വസ്ത്ര ധാരണത്തില്‍ മാത്രമല്ല. മറ്റു എല്ലാം കാര്യങ്ങളിലും. പുതിയ തലമുറയുടെ ചെയ്തികള്‍  തൊട്ടു മുന്നില്‍ നിന്നും തികച്ചും വിഭിന്നമായി. അപ്പോള്‍ പഴമക്കാര്‍ ഇടക്കിടെ പറയും. “ഈ പിള്ളേരുടെ ഒരു കാര്യം....”

എന്റെ അച്ഛന്‍ ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. അച്ഛന്‍ ഗാന്ധി തൊപ്പിയും അണിഞ്ഞു സമരത്തിനു പോയപ്പോള്‍ “അവന്‍ വീട്ടിലെ കാര്യം നോക്കാതെ തോപ്പീം വെച്ച് സമരത്തിനു നടക്കുന്നു” എന്ന് വലിയമ്മ  പിറുപിറുത്തു. ഇടക്ക് ജയില്‍ വാസം കഴിഞ്ഞു വീട്ടില്‍ വന്ന അച്ഛനോട് വലിയമ്മ  വലിയ ശണ്ഠ തന്നെ ഉണ്ടാക്കിയത്രേ. ഗാന്ധിജി, സ്വാതന്ത്ര്യം,  സായിപ്പില്‍ നിന്നും ഭരണം നേടി എടുക്കുക എന്നൊന്നും തൊട്ടു മുന്‍ തലമുറക്കാരിയായ വലിയമ്മ  മനസ്സിലാകിയിരുന്നില്ല. അച്ഛന്റെ തലമുറയ്ക്ക് അതിന്റെ ആവശ്യം നന്നായി അറിയാമായിരുന്നു. എന്റെ തലമുറ ഇക്കാര്യം അഭിമാനത്തോടെ മറ്റുള്ളവരോട് പറഞ്ഞു.

സ്കൂള്‍ വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന പഴയ തലമുറ കോളേജു വിദ്യാഭ്യാസം ചെയ്ത പുതിയ തലമുറയുടെ ചെയ്തികള കണ്ടു അത്ഭുതപ്പെട്ടു. പലപ്പോഴും ‘അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത്’ എന്ന് വിലക്കുകള്‍ നല്‍കി. അതൃപ്തിയോടെ ആണെങ്കിലും ആ പുതിയ തലമുറ ചിലതൊക്കെ അനുസരിച്ചു, ചിലത് അവര്‍ക്ക് തോന്നിയ പോലെ ചെയ്തു. എന്നിട്ട് മനസ്സില്‍ പറഞ്ഞു. ഈ അച്ഛനും അമ്മയ്ക്കും എന്തറിയാം...? ഇപ്പോഴത്തെ കൌമാരക്കാര്‍ ഈ കോളേജു വിദ്യാഭ്യാസം ചെയ്ത ആ അച്ഛനോടും അമ്മയോടും അതേ ചോദ്യം മനസ്സില്‍ ചോദിക്കുന്നു.. “ഈ അച്ഛനും അമ്മയ്ക്കും എന്തറിയാം...?”

കോളേജു ബാഗില്‍ പണ്ടു ഡിസക്ഷന്‍ ബോക്സും ഇന്‍സ്ട്രമെന്റ് ബോക്സും വെച്ച് പോയിരുന്നവരുടെ മക്കള്‍ ഇപ്പോള്‍ അതിനോടൊപ്പം ഐ പാഡും സെല്‍ ഫോണും മറക്കാതെ എടുത്തു വെക്കുന്നു. ഫോണ്‍ വൈബ്രേറ്റര്‍ മോഡില്‍ ഇടാതെ ക്ലാസ്സില്‍ കയറില്‍ തങ്ങള്‍ക്കു തലവേദന ഉണ്ടാക്കല്ലേ എന്ന് മാതാപിതാകള്‍ ഓര്‍മിപ്പിക്കുന്നു.

ഇപ്പോഴത്തെ മാറ്റം അതി ശീഘ്രമാണ്,സെല്‍ ഫോണും കമ്പ്യൂട്ടറും ഇന്റര്‍ നെറ്റും ലോകം തന്നെ മാറ്റി മറിച്ചു എന്നൊക്കെ നമ്മള്‍ പറയാറുണ്ടല്ലോ. പണ്ടത്തെ മാറ്റങ്ങളും ലോകത്തെ എത്ര മാറ്റി മറിച്ചു എന്നത് നാം എന്തേ വിസ്മരിക്കുന്നു. വൈദ്യുതിയോ വൈദ്യുത ഉപകാരങ്ങളോ  എന്തെന്ന് അറിയാത്ത ഒരു കാലത്താണ് എന്റെ വലിയമ്മ ജനിച്ചത്‌. അവര്‍ വൃദ്ധയായി മരിക്കുന്ന കാലത്ത് ലോകത്തിന്റെ എന്തെല്ലാം മാറ്റങ്ങള്‍ അവര്‍ കണ്ടു. പണ്ടത്തെ നാട്ടുവഴികള്‍ ടാറിട്ട റോഡുകളായി, അതിലൂടെ പുക തുപ്പി വാഹനങ്ങള്‍ ചീറിപ്പാഞ്ഞു. അവരുടെ ചെറുമക്കള്‍ കടല്‍ കടന്നു വിമാനത്തില്‍ കയറി ജോലിക്ക് പോയി. അവധിക്കാലത്ത് ജോലിസ്ഥലത്തു നിന്നും  ടെലിവിഷന്‍ എന്ന മാന്ത്രിക പെട്ടിയും ഏന്തി മടങ്ങി വന്നു. സിനിമാ കൊട്ടകയിലെ പ്രിയ താരങ്ങള്‍ അവരുടെ വീട്ടില്‍ വിരുന്നുകാരായി എത്തി. അതിനും കുറച്ചു പതിറ്റാണ്ടുകള്‍ക്കു മുന്‍പ്‌ ഒരു സ്വിച്ചു ഞെക്കിയാല്‍ രാത്രിയെ പകലാക്കി മാറ്റുന്ന അത്ഭുതവും എവിടെ നിന്നോ ആരോ വായിക്കുന്ന വാര്‍ത്തയുടെ ശബ്ദവും പാടുന്ന പാട്ടും വീട്ടിലേക്കു കൊണ്ടു വന്ന റേഡിയോ എന്ന അതിശയ പെട്ടിയും അവരെ അമ്പരപ്പിച്ചു കാണില്ലേ...?

അപ്പോള്‍ “കാലം പോയ ഒരു പോക്കേ !!!!” എന്ന് പറഞ്ഞു ആരും മൂക്കത്ത് വിരല്‍ വെക്കേണ്ടതില്ല. കാരണം കാലം പണ്ടും ഇങ്ങനെ തന്നെയാണ് പോയിരുന്നത്. ആ പോക്കിനെ അതാത് കാലത്തെ പുത്തന്‍ തലമുറ നന്നായി ആസ്വദിച്ചും ഇരുന്നു എന്നതാണ് സത്യം.

ഇത്രയും പറഞ്ഞപ്പോള്‍ ഒരു സംശയം തോന്നാം  ഇപ്പോഴത്തെ ഈ പുത്തന്‍  തലമുറയും അവരുടെ അടുത്ത തലമുറയോടു ഇതേ വാക്കുകള്‍ ആവര്‍ത്തിക്കുമോ...? അത് അതെ പടി ആവര്‍ത്തിക്കുക തന്നെ ചെയ്യും. കാരണം അവര്‍ക്കിടയിലും ഉണ്ടല്ലോ വര്‍ഷങ്ങള്‍ സൃഷ്ടിച്ച തലമുറയുടെ ആ വിടവ്‌!!!!

(ചിത്രം ഗൂഗിളില്‍ നിന്നും)

Monday, January 14, 2013

ആകസ്മികതകളുടെ ആകെ തുകകള്‍

ആ കുഞ്ഞിനു ഇപ്പോള്‍ പത്തു വയസെങ്കിലും ആയിക്കാണും. ശോഭയുടെ കുഞ്ഞിന്. പത്തു വര്‍ഷം മുന്‍പാണ് ഞാന്‍ ശോഭയെ പരിചയപ്പെടുന്നത്. വിവാഹ ശേഷം ഏഴു വര്‍ഷം കഴിഞ്ഞിട്ടും മാതൃത്വം അനുഭവിക്കാന്‍ ഭാഗ്യം ലഭിക്കാതെ പോയവള്‍ . എല്ലാ ടെസ്റ്റും കഴിഞ്ഞു നിരാശരായി കഴിഞ്ഞ സമയത്താണ് ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെ പറ്റി അവര്‍ ചിന്തിച്ചത്.
നിയമ നടപടികള്‍ എല്ലാം പൂര്‍ത്തിയായി കുഞ്ഞിനെ ആദ്യമായി കാണുവാന്‍ അവനെ സംരക്ഷിക്കുന്ന അനാഥാലയത്തിലേക്ക് പോകുന്നതിന്‍റെ തലേ ദിവസം അവളെ ഞാന്‍ കണ്ടു. പത്തു മാസത്തെ ഗര്‍ഭാലസ്യത്തിനു ശേഷം പ്രസവ മുറിയിലേക്ക്‌ പോകുന്ന അമ്മയുടെ ഉത്കണ്ഠ ആ മുഖത്തുണ്ടായിരുന്നു. പിന്നെയും ഒരാഴ്ച കഴിഞ്ഞാണ്‌ അവന്‍ അവരുടെ വീട്ടിലേക്കു വരാന്‍ പോകുന്നത്.

“ഇന്നലെ രാത്രി ഞാന്‍ ഉറങ്ങിയതേല്ല”

പോകുന്നതിനു മുന്‍പ്‌ അവള്‍ രഹസ്യമായി എന്‍റെ ചെവിയില്‍ പറഞ്ഞു. കുഞ്ഞിനെ കണ്ടു വന്ന അവള്‍ ഉടനെ എനിക്ക് ഫോണ്‍ ചെയ്തു.

"ചേച്ചീ..ഞങ്ങള്‍ അവനെ കണ്ടു.. എന്‍റെ കയ്യിലേക്ക് അവനെ വാങ്ങിയ നിമിഷം എന്‍റെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി. കുറേ ചോദിച്ചിട്ടാണ് മാര്‍ട്ടിന് പോലും എടുക്കുവാന്‍ ഞാന്‍ കൊടുത്തത്‌. തിരികെ അവര്‍ക്ക് കൊടുത്തിട്ട് പോരുവാന്‍ തീരെ മനസ്സുണ്ടായിരുന്നില്ല ഞങ്ങള്‍ക്ക്‌.”

അവള്‍ ആ കുഞ്ഞിനെക്കുറിച്ചു പിന്നെയും ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.

“ഇനി ഒരാഴ്ച്ചയല്ലേ ഉള്ളൂ. നീയൊന്നു അടങ്ങു ശോഭേ...”
ഞാന്‍ അവളോടു കളി പറഞ്ഞു. പക്ഷേ പിറ്റേ ദിവസം അവള്‍ എന്നെ വീണ്ടും വിളിച്ചു.

“ചേച്ചി..ആ കുഞ്ഞായിരുന്നില്ല ഞങ്ങള്‍ക്ക് വേണ്ടി പറഞ്ഞു വെച്ചിരുന്നത്. അവിടത്തെ പ്രധാന അധികാരി ഇന്നലെ ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടെ ഇല്ലായിരുന്നു. കുഞ്ഞിനെ കാണിക്കാന്‍ ഏല്‍പ്പിച്ചവര്‍ അബദ്ധത്തില്‍ വേറൊരു കുഞ്ഞിനെയാണ് ഞങ്ങളെ കാണിച്ചത്. ആ കുഞ്ഞിനു ചെറിയ ആരോഗ്യ പ്രശ്നമുണ്ടോ എന്നവര്‍ക്ക് സംശയം. തൂക്കം തീരെ ഇല്ല. മാറണം എങ്കില്‍ മാറി തരാം എന്നാണു അവര്‍ പറയുന്നത്.”

“എന്നിട്ട് എന്തു തീരുമാനിച്ചു ..?”

“ഞങ്ങള്‍ക്ക്‌ അവനെ തന്നെ മതി എന്ന് ഞങ്ങള്‍ തീര്‍ത്തു പറഞ്ഞു. ഇന്നലെ ഒരൊറ്റ ദിവസം കൊണ്ടു ഞാനും മാര്‍ട്ടിനും അവന്‍റെ അച്ഛനുമമ്മയും ആയി കഴിഞ്ഞു. പിന്നെ എങ്ങനെ അവനെ വേണ്ട മറ്റൊന്ന് മതി എന്ന് പറയുവാന്‍ ഞങ്ങള്‍ക്ക് കഴിയും..?”

അങ്ങനെ ആകസ്മികമായി അവന്‍ അവരുടെ ജീവിതത്തിലേക്ക് വന്നു. ഏഴു വര്‍ഷം ഊഷരമായി കിടന്ന ഒരു മരുഭൂമിയാണ് അവന്‍ കുളിര്‍ ജലം തളിച്ചു പൂങ്കാവനമാക്കിയത്. ഞങ്ങള്‍ കോളനിയില്‍ എല്ലാവരും അവന്‍റെ വരവ് ഗംഭീരമായി ആഘോഷിച്ചു. സമ്മാന പൊതികള്‍ അവന്‍റെ തൊട്ടിലിനു ചുറ്റും കുമിഞ്ഞു കൂടി.

പക്ഷേ നാട്ടില്‍ അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടയില്‍ അവര്‍ കുഞ്ഞിനെ ദത്തെടുത്തു എന്ന കാര്യം മറച്ചു പിടിച്ചു. ഇവിടെ ഗര്‍ഭിണിയായി പ്രസവിച്ചു എന്നാണു അവര്‍ എല്ലാവരോടും പറഞ്ഞത്. അല്ലെങ്കില്‍ നാട്ടില്‍ ചെല്ലുമ്പോള്‍ ആ കുഞ്ഞു വളര്‍ന്നു വലുതാകുമ്പോള്‍ അവന്‍ അവഹേളിക്കപ്പെടുമോ എന്നവര്‍ ഭയപ്പെടുന്നു. സ്വന്തം മാതാപിതാക്കള്‍ ഒഴികെ നാട്ടില്‍ മറ്റാരും ഇക്കാര്യം അറിയാതെ അവര്‍ സൂക്ഷിക്കുകയും ചെയ്തു.

“എങ്കില്‍ നീ ഇവിടെ നിന്നും ഉടനെ സ്ഥലം മാറി പോകുന്നതായിരിക്കും നല്ലത്.”
“ഓ..അങ്ങനെ അങ്ങ് പേടിക്കാനാകുമോ”

എന്നവള്‍ പറഞ്ഞെങ്കിലും അടുത്ത മാസം തന്നെ മാര്‍ട്ടിന് വേറൊരു ജോലി കിട്ടുകയും അവര്‍ അവിടം വിട്ടു പോവുകയും ചെയ്തു. പോകുമ്പോള്‍ കുഞ്ഞു മോന് ഉമ്മ കൊടുത്തിട്ട് ഞാനവളോട് പറഞ്ഞു.
ഇവിടെയും നീ ഇനി ആരുമായും കൊണ്ടാക്റ്റു വെക്കേണ്ട ശോഭേ. അതാണ് ഇവന് നല്ലത്.’

“എന്താ ചേച്ചി..ഈ പറയുന്നത്... ?"

 മോനെ വാങ്ങി കണ്ണീര്‍ തുടച്ചു കൊണ്ടു അവള്‍ ചോദിച്ചു.

മാതൃത്വം ലഭിക്കാത്ത എത്രയോ ശോഭമാരുണ്ട് നമുക്ക് ചുറ്റും. ഒരു കുഞ്ഞിന്‍റെ കളി ചിരിക്ക് കാതോര്‍ക്കുന്നവര്‍..അവര്‍ ഒരു കുഞ്ഞിനെ ദത്തെടുത്താല്‍ ആര്‍ക്കാണ് പ്രശ്നം..? അവര്‍ ജീവിതകാലം മുഴുവന്‍ ദു:ഖിച്ചു ദീര്‍ഘ നിശ്വാസം വിട്ടു കഴിയണം എന്നാണോ നമ്മുടെ സമൂഹം പറയുന്നത്..? എന്തിനാണ് നമ്മള്‍ ഒരു പരിധി വിട്ടു മറ്റുള്ളവരുടെ ജീവിതത്തിലേക്ക്‌ ചുഴിഞ്ഞു നോകുന്നത്....?

കുറച്ചു കൊല്ലങ്ങള്‍ക്ക് ശേഷം എന്‍റെ ഒരു സുഹൃത്ത് യാദൃശ്ചികമായി ശോഭയെയും മാര്‍ട്ടിനേയും കണ്ടു. അവരുടെ മകന്‍ മിടുക്കനായി നേഴ്സറി ക്ലാസ്സില്‍ പോകുന്നു. അതെ അവന്‍ അവര്‍ക്ക് വേണ്ടി ഭൂമിയില്‍ പിറന്നവനാണ്. അവനെ പ്രസവിച്ച അവന്‍റെ അമ്മക്ക് അവന്‍ ജനിക്കാതെ നോക്കുവാന്‍ എന്തെല്ലാം മാര്‍ഗമുണ്ടായിരുന്നു..? അവന്‍ ഗര്‍ഭത്തില്‍ ഉരുവായ ശേഷം നശിപ്പിക്കാന്‍ ആ പെണ്‍കുട്ടിയും ബന്ധുക്കളും ശ്രമിക്കാതിരുന്നു കാണുമോ..? അപ്പോള്‍ അവന്‍ പിറന്നേ തീരൂ. ആകസ്മികമായി മാര്‍ട്ടിന്‍റെയും ശോഭയുടെയും ജീവിതത്തിലേക്ക് കടന്നു ചെന്ന് അവരുടെ വിളക്കാകുവാനാണ് അവന്‍റെ നിയോഗം. അവനെ കിട്ടിയ ദിവസം മാര്‍ട്ടിന്‍ പറയുകയുണ്ടായി ഞങ്ങള്‍ കുറച്ചു നേരത്തെ ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് ചിന്തിക്കേണ്ടിയിരുന്നു എന്ന്. കുറച്ചു കൊല്ലങ്ങള്‍ക്ക് മുന്‍പ്‌ അവര്‍ ഒരു കുഞ്ഞിനെ ദത്തെടുത്തിരുന്നു എങ്കില്‍ എങ്ങനെ ഈ കുഞ്ഞിനെ അവര്‍ക്ക് കിട്ടും.? അതെ...ഇത് തന്നെയായിരുന്നു യഥാര്‍ത്ഥ സമയവും തിരഞ്ഞെടുപ്പും
(ചിത്രം ഗൂഗിളില്‍ നിന്നും)