Wednesday, February 13, 2013

അസ്തമയത്തിനു മുമ്പ്‌


മനുഷ്യര്‍ അവന്റെ ജീവിത കാലം മുഴുവനും പഠിച്ചു കൊണ്ടിരിക്കുന്നു, സ്കൂളിലും കോളേജിലും പോയി പഠിക്കുന്ന കാര്യമല്ല ഇവിടെ ഉദ്ദേശിച്ചത്. ജീവിതാനുഭവങ്ങള്‍ മനുഷ്യനെ പഠിപ്പിക്കുന്ന പാഠങ്ങളെക്കുറിച്ചാണ്. പഠശാലകളില്‍ പഠിച്ച പാഠങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും ജീവിതം എന്നാ പഠന കളരിയില്‍ നിന്നും ഒരാള്‍ മനസ്സിലാക്കുന്ന പാഠങ്ങള്‍ . അങ്ങനെ ചെയ്താല്‍ ഇങ്ങനെ സംഭവിക്കും എന്ന് ഒരിക്കല്‍ മനസ്സിലാക്കിയിട്ടുള്ള ഒരാള്‍ പിന്നീട് അത് ചെയ്യുമ്പോള്‍ ഒന്ന് ആലോചിച്ചേ ചെയ്യുകയുള്ളൂ. മനുഷ്യന് മാത്രമല്ല പക്ഷി മൃഗാദികള്ക്കും ഇക്കാര്യത്തില്‍ ഈ അറിവുണ്ട്. ‘ചൂടു വെള്ളത്തില്‍ വീണ പൂച്ച” എന്ന പ്രയോഗം പോലും അതാണല്ലോ. ഇന്നത്‌ ചെയ്‌താല്‍ ഇന്നത്‌ സംഭവിക്കും എന്ന് മൃഗങ്ങള്ക്കും പക്ഷികള്ക്കും അറിയാം. ഇന്ന ഇടത്തു പോയാല്‍ അവയെ ഉപദ്രവിക്കുന്നവര്‍ ഉണ്ടെന്നും ഇന്ന ഇടത്തു പോയാല്‍ ഭക്ഷണം ലഭിക്കും എന്ന് ഒരൊറ്റ പ്രാവശ്യത്തെ അനുഭവം കൊണ്ടു ഈ ജീവികള്‍ക്ക് മനസ്സിലാകും

.
പക്ഷേ അത്യാവശ്യം വേണ്ട എല്ലാ കാര്യങ്ങളും ജീവിത കളരിയില്‍ നിന്ന് പഠിച്ച ഇപ്പോഴത്തെ മനുഷ്യര്‍ തീര്‍ത്തും കണ്ണടക്കുന്ന ഒരു കാര്യമാണ് വൃദ്ധജനങ്ങളോടുള്ള സമീപനത്തില്‍. മാതാപിതാക്കളുടെ സ്വത്തു വാങ്ങി ജീവിക്കുന്ന മക്കള്‍ അവരെ നോക്കാന്‍ ബാധ്യസ്ഥരാണെന്ന് കോടതി ഉത്ബോധിപ്പിച്ചിട്ടു വേണോ മക്കള്ക്ക് മനസ്സിലാകാന്‍..? ഏതു കോടതി പറഞ്ഞിട്ടാണ് അവര്‍ പട്ടിണി കിടന്നു സ്വന്തം മക്കളെ പരിപാലിച്ചത്....? കാലം മാറുമ്പോള്‍ ഇന്നത്തെ തലമുറ ഏറ്റവും നന്ദി കെട്ടവരായി അധപ്പതിച്ചിരിക്കുന്നു. പണ്ടൊക്കെ വീടുകളില്‍ മക്കളുടെ എണ്ണം കൂടുതലായിരുന്നു. അപ്പോള്‍ ഈ അമ്മൂമ്മയോ അപ്പൂപ്പനോ ഉള്ളത് ഗൃഹനാഥനും നാഥക്കും ഏറെ ആശ്വാസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ഒരു ആവശ്യം അവരെ കൊണ്ടില്ലാതായി. വീട്ടില്‍ മക്കളുടെ എണ്ണം കുറഞ്ഞു. അതോടെ ആവര്‍ ആര്‍ക്കും . വേണ്ടാത്ത ജന്മങ്ങളായി. പ്രയോജനമുള്ളതു മാത്രം കൊള്ളുക എന്ന രീതിയിലേക്ക് പുതിയ തലമുറ മാറിയിരിക്കുന്നു. വേണ്ടാത്ത സാധങ്ങള്‍ എവിടെ എങ്കിലും’ഡംപ്’ ചെയ്തിരിക്കുനത് പോലെ അവര്‍ അവരുടെ മുറിക്കുള്ളില്‍ ‘ഡംപ്’ ചെയ്തിരിക്കുകയാണ്. ആരും സംസാരിക്കാനില്ലാതെ. കളിചിരികളോ തമാശകളോ കേള്ക്കാ തെ. ഇതൊന്നു തീര്‍ന്നായിരുന്നെങ്കില്‍ എന്ന് നെടുവീര്‍പ്പി ട്ടു കൊണ്ട്.


അവധിക്കു നാട്ടില്‍ പോകുമ്പോള്‍ ബന്ധു വീടുകളിലും പരിചയക്കാരുടെയും വീടുകളിള്‍ ചെല്ലുമ്പോള്‍ ഓരോ വീട്ടിലും കാണാം ഇങ്ങനെ സ്വന്തം മുറിക്കുള്ളില്‍ ഡംപ് ചെയ്തിരിക്കുന്ന വൃദ്ധ മുഖങ്ങളെ. അവര്‍ക്ക് ഭക്ഷണത്തിനോ മരുന്നിനോ കുറവുള്ളതായി തോന്നിയിട്ടില്ല. പക്ഷെ അവഗണന അത് എല്ലായിടത്തും ഒരു പോലെയാണ്.


ജിവിതത്തില്‍ നിന്നും ആവോളം പാഠങ്ങള്‍ പഠിച്ച നമ്മള്‍ എന്തേ വാര്‍ധക്യം എന്ന പ്രതിഭാസം മനുഷ്യ ജീവിതത്തില്‍ ഒഴിവാക്കാനാവില്ല എന്ന യാഥാര്‍ത്ഥ്യത്തോടു കണ്ണടക്കുന്നത്. ഏതു പ്രായത്തിലും മനുഷ്യര്‍ സ്നേഹം കൊതിക്കുന്നു എന്നത് അവനവന് വാര്‍ധക്യം വരുമ്പോള്‍ മാത്രമേ ഒരാള്‍ക്ക് ‌ മനസ്സിലാകുകയുള്ളോ..? അപ്പോഴേക്കും വൈകിപ്പോയി എന്ന് വിലപിച്ചിട്ട് എന്ത് കാര്യം. വരും തലമുറയ്ക്ക് മാതാപിതാക്കളെ സ്നേഹിക്കുവാന്‍ സമയം കാണില്ല എന്ന് കണക്ക് കൂട്ടുന്നവര്‍ ഈ തലമുറയില്‍ തന്നെ തങ്ങളുടെ വീട്ടിലെ വൃദ്ധരെ പരിഗണിക്കുന്നുണ്ടോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.


ഒരു വീട്ടില്‍ കഴിഞ്ഞ തവണ ചെന്നപ്പോള്‍ അവിടത്തെ അമ്മൂമ്മ മരിച്ചു പോയിരുന്നു. അവിടത്തെ വിവാഹ പ്രായമായ പേരകുട്ടികളും അവരുടെ അമ്മയും മരിച്ചു പോയ അമ്മൂമ്മയെപ്പെറ്റി സ്നേഹത്തോടെ പറയുന്നു. അവര്‍ മരിച്ചതിനു ശേഷം വീട്ടിലുണ്ടായ ശൂന്യതയെക്കുറിച്ചു സങ്കടപ്പെടുന്നു. അത് വളരെ വിചിത്രമായി തോന്നി എനിക്ക്.കാരണം ഏതു വീട്ടില്‍ ചെന്നാലും ഞങ്ങള്‍ ചുമക്കുന്ന ഒരു ഭാരം എന്ന മനോഭാവമാണ് വൃദ്ധരോടു കണ്ടിട്ടുള്ളത്. ഞാന്‍ ആ ചേച്ചിയോട് ചോദിച്ചു.


“എന്താ ചേച്ചി ഒരു വീട്ടിലും കാണാത്ത സ്നേഹമാണല്ലോ ഈ വീട്ടിലെ അമ്മൂമ്മക്ക് ലഭിച്ചിരുന്നത്. എന്താ അതിന്റെ രഹസ്യം..?”
അപ്പോള്‍ ആ ചേച്ചി പറഞ്ഞത് എന്നെ ചിന്തിപ്പിച്ചു കളഞ്ഞു.


“ഞങ്ങളുടെ മക്കള്‍ കുഞ്ഞായിരുന്നപ്പോഴേ ഞങ്ങള്‍ പറഞ്ഞു കൊടുക്കുമായിരുന്നു അമ്മൂമ്മയാണ് ഈ വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ആള്‍" എന്ന്. അത് കേട്ട് വളര്‍ന്ന അവരുടെ മക്കള്‍ക്ക് ‌ ആ അമ്മൂമ്മ ഏറ്റവും പ്രിയപ്പെട്ട ആളായി മാറി.


വീട്ടിലെ മുതിര്‍ന്നആവര്‍ കൊടുക്കുന്ന ബഹുമാനമാണ് വീട്ടില്‍ പ്രായമായവര്‍ക്ക് ലഭിക്കുന്നത്. എല്ലാ മനുഷ്യര്‍ക്കും ഉണ്ട് ഈ വാര്‍ധക്യം  എന്ന ഘട്ടം. മലയാളിയുടെ ശരാശരി ആയുസ്സ്‌ ഏകദേശം എഴുപത്തഞ്ചു വയസ്സാണ്. അത് കൊണ്ടു തന്നെ ഭൂമിയില്‍ ജനിച്ച ഒരാള്‍ക്ക് ഈ  ഒരു ഘട്ടം കടന്നു പോയെ തീരൂ. പക്ഷേ ആരും ഇക്കാര്യം ഓര്‍ക്കാറു പോലും ഇല്ല. 



വാര്‍ധക്യം  എന്നത് ജീവിതത്തിന്റെ അസ്തമന കാലമാണ്. അസ്തമനത്തില്‍ നിന്നും ഇരുട്ടിലേക്കുള്ള ദൂരം വളരെ കുറവാണ്. ആ കുറഞ്ഞ സമയത്ത് നമുക്ക് നമ്മുടെ വീട്ടിലെ പ്രായമായവരെ സ്നേഹിക്കാം അവരെ ഒറ്റപ്പെടുത്തില്ല എന്ന തീരുമാനം എടുക്കാം. അതാകട്ടെ  നമ്മുടെ മാറാത്ത തീരുമാനം.
(ചിത്രം ഗൂഗിളില്‍ നിന്നും)