Sunday, January 27, 2013

ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം....



“ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം....” എന്റെ വലിയമ്മ  ഞങ്ങള്‍ കൊച്ചുകുട്ടികളായിരിക്കുമ്പോള്‍ ഇടക്കിടക്ക് പറയാറുള്ള വാചകമായിരുന്നു. കുട്ടികള്‍ തങ്ങള്‍ ചിന്തിക്കുന്നതിനനുസരിച്ചു പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ അറിയാതെ പറഞ്ഞു പോകുന്ന വാക്കുകള്‍. തലമുറ എത്ര മാറിയാലും മുതിര്‍ന്നവര്‍ വലിയ മാറ്റമില്ലാതെ ഈ വാചകം കുട്ടികള്‍ക്ക്‌ നേരെ എടുത്തു പ്രയോഗിക്കുന്നുണ്ട്. ഈ വലിയമ്മയെക്കുറിച്ചും വലിയമ്മയുടെ വലിയമ്മ  ഇതേ വാക്കുകള്‍ പറഞ്ഞു കാണും. അതാണ്‌ കാല ചക്രത്തിന്റെ പ്രത്യേകത.

എന്റെ വലിയമ്മ ചട്ടയും മുണ്ടുമായിരുന്നു ധരിച്ചിരുന്നത്. വലിയമ്മയുടെ വലിയമ്മ ചിലപ്പോള്‍ മുലക്കച്ചയായിരിക്കും ധരിച്ചത്. അപ്പോള്‍ ചട്ട ധരിച്ച വലിയമ്മയുടെ തലമുറ അവരുടെ മുന്നില്‍ പരിഷ്കാരികള്‍ ആയിരുന്നിരിക്കണം. മുട്ടിനു താഴെ നില്‍ക്കുന്ന കൈയ്യുള്ള ചട്ടയും കാല്‍ മുട്ടോളം നീളത്തില്‍ ഞൊറിഞ്ഞിട്ട തുണിയും ആയിരുന്നു ആ തലമുറയുടെ  വേഷം. വലിയമ്മ കാലില്‍ ചെരിപ്പും ഇട്ടിരുന്നില്ല. എന്റെ അമ്മയുടെ വേഷവും  മുണ്ടും ചട്ടയും തന്നെ .പക്ഷേ അമ്മയുടെ തലമുറക്കാര്‍ ധരിക്കുന്ന ചട്ടക്ക് മുട്ടിനു താഴെ വരെ കൈ നീളം ഇല്ല. സാധാരണ ബ്ലൌസു പോലെയുള്ള ചെറിയ കൈ. മുണ്ട് ഞൊറിഞ്ഞുടുക്കുന്നതിലും വ്യത്യാസം. ഞൊറിക്ക് വലിയമ്മയുടേതു  പോലെ മുട്ടിനു താഴെ ഇറക്കമില്ല. അതിലും കുറച്ചു ചെറുതാണ്. അപ്പോള്‍ വലിയമ്മയുടെ തലമുറയ്ക്ക് മുന്നില്‍ അമ്മയുടെ തലമുറ കാലില്‍ ചെരിപ്പും പുതിയ രീതിയിലെ ചട്ടയും അണിഞ്ഞ പരിഷ്കാരികള്‍ ആണ്. ഇതിന്റെ അടുത്ത തലമുറ പൂര്‍ണ്ണമായും സാരിക്കാരികള്‍ ആയപ്പോള്‍ ചട്ടയും മുണ്ടുമിട്ട ഈ മുന്‍ തലമുറ തീരെ പഴഞ്ചനായി.മാതാപിതാക്കള്‍ക്ക് കുറച്ചു പ്രായം ചെന്നതിനു ശേഷം ഉണ്ടായ മകളായ ഞാനും അവരും തമ്മില്‍ രണ്ടു തലമുറയുടെ പ്രയായ വ്യത്യാസമാണ് ഉണ്ടായിരുന്നത് !!!! എന്റെ അമ്മക്ക് ശേഷമുള്ള  തലമുറ സാരിയില്‍ നിന്ന് ചുരിദാറിലേക്കും ഇപ്പോഴത്തെ ഏറ്റവും പുത്തന്‍ തലമുറ  ജീന്സിലേക്കും മാറിയിരിക്കുന്നു.

ഇത് നമ്മുടെ ഒരു സമുദായത്തിന്റെ വസ്ത്ര ധാരണത്തിലെ പരിഷ്കാര ചരിത്രം. വസ്ത്ര ധാരണത്തില്‍ മാത്രമല്ല. മറ്റു എല്ലാം കാര്യങ്ങളിലും. പുതിയ തലമുറയുടെ ചെയ്തികള്‍  തൊട്ടു മുന്നില്‍ നിന്നും തികച്ചും വിഭിന്നമായി. അപ്പോള്‍ പഴമക്കാര്‍ ഇടക്കിടെ പറയും. “ഈ പിള്ളേരുടെ ഒരു കാര്യം....”

എന്റെ അച്ഛന്‍ ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. അച്ഛന്‍ ഗാന്ധി തൊപ്പിയും അണിഞ്ഞു സമരത്തിനു പോയപ്പോള്‍ “അവന്‍ വീട്ടിലെ കാര്യം നോക്കാതെ തോപ്പീം വെച്ച് സമരത്തിനു നടക്കുന്നു” എന്ന് വലിയമ്മ  പിറുപിറുത്തു. ഇടക്ക് ജയില്‍ വാസം കഴിഞ്ഞു വീട്ടില്‍ വന്ന അച്ഛനോട് വലിയമ്മ  വലിയ ശണ്ഠ തന്നെ ഉണ്ടാക്കിയത്രേ. ഗാന്ധിജി, സ്വാതന്ത്ര്യം,  സായിപ്പില്‍ നിന്നും ഭരണം നേടി എടുക്കുക എന്നൊന്നും തൊട്ടു മുന്‍ തലമുറക്കാരിയായ വലിയമ്മ  മനസ്സിലാകിയിരുന്നില്ല. അച്ഛന്റെ തലമുറയ്ക്ക് അതിന്റെ ആവശ്യം നന്നായി അറിയാമായിരുന്നു. എന്റെ തലമുറ ഇക്കാര്യം അഭിമാനത്തോടെ മറ്റുള്ളവരോട് പറഞ്ഞു.

സ്കൂള്‍ വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന പഴയ തലമുറ കോളേജു വിദ്യാഭ്യാസം ചെയ്ത പുതിയ തലമുറയുടെ ചെയ്തികള കണ്ടു അത്ഭുതപ്പെട്ടു. പലപ്പോഴും ‘അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത്’ എന്ന് വിലക്കുകള്‍ നല്‍കി. അതൃപ്തിയോടെ ആണെങ്കിലും ആ പുതിയ തലമുറ ചിലതൊക്കെ അനുസരിച്ചു, ചിലത് അവര്‍ക്ക് തോന്നിയ പോലെ ചെയ്തു. എന്നിട്ട് മനസ്സില്‍ പറഞ്ഞു. ഈ അച്ഛനും അമ്മയ്ക്കും എന്തറിയാം...? ഇപ്പോഴത്തെ കൌമാരക്കാര്‍ ഈ കോളേജു വിദ്യാഭ്യാസം ചെയ്ത ആ അച്ഛനോടും അമ്മയോടും അതേ ചോദ്യം മനസ്സില്‍ ചോദിക്കുന്നു.. “ഈ അച്ഛനും അമ്മയ്ക്കും എന്തറിയാം...?”

കോളേജു ബാഗില്‍ പണ്ടു ഡിസക്ഷന്‍ ബോക്സും ഇന്‍സ്ട്രമെന്റ് ബോക്സും വെച്ച് പോയിരുന്നവരുടെ മക്കള്‍ ഇപ്പോള്‍ അതിനോടൊപ്പം ഐ പാഡും സെല്‍ ഫോണും മറക്കാതെ എടുത്തു വെക്കുന്നു. ഫോണ്‍ വൈബ്രേറ്റര്‍ മോഡില്‍ ഇടാതെ ക്ലാസ്സില്‍ കയറില്‍ തങ്ങള്‍ക്കു തലവേദന ഉണ്ടാക്കല്ലേ എന്ന് മാതാപിതാകള്‍ ഓര്‍മിപ്പിക്കുന്നു.

ഇപ്പോഴത്തെ മാറ്റം അതി ശീഘ്രമാണ്,സെല്‍ ഫോണും കമ്പ്യൂട്ടറും ഇന്റര്‍ നെറ്റും ലോകം തന്നെ മാറ്റി മറിച്ചു എന്നൊക്കെ നമ്മള്‍ പറയാറുണ്ടല്ലോ. പണ്ടത്തെ മാറ്റങ്ങളും ലോകത്തെ എത്ര മാറ്റി മറിച്ചു എന്നത് നാം എന്തേ വിസ്മരിക്കുന്നു. വൈദ്യുതിയോ വൈദ്യുത ഉപകാരങ്ങളോ  എന്തെന്ന് അറിയാത്ത ഒരു കാലത്താണ് എന്റെ വലിയമ്മ ജനിച്ചത്‌. അവര്‍ വൃദ്ധയായി മരിക്കുന്ന കാലത്ത് ലോകത്തിന്റെ എന്തെല്ലാം മാറ്റങ്ങള്‍ അവര്‍ കണ്ടു. പണ്ടത്തെ നാട്ടുവഴികള്‍ ടാറിട്ട റോഡുകളായി, അതിലൂടെ പുക തുപ്പി വാഹനങ്ങള്‍ ചീറിപ്പാഞ്ഞു. അവരുടെ ചെറുമക്കള്‍ കടല്‍ കടന്നു വിമാനത്തില്‍ കയറി ജോലിക്ക് പോയി. അവധിക്കാലത്ത് ജോലിസ്ഥലത്തു നിന്നും  ടെലിവിഷന്‍ എന്ന മാന്ത്രിക പെട്ടിയും ഏന്തി മടങ്ങി വന്നു. സിനിമാ കൊട്ടകയിലെ പ്രിയ താരങ്ങള്‍ അവരുടെ വീട്ടില്‍ വിരുന്നുകാരായി എത്തി. അതിനും കുറച്ചു പതിറ്റാണ്ടുകള്‍ക്കു മുന്‍പ്‌ ഒരു സ്വിച്ചു ഞെക്കിയാല്‍ രാത്രിയെ പകലാക്കി മാറ്റുന്ന അത്ഭുതവും എവിടെ നിന്നോ ആരോ വായിക്കുന്ന വാര്‍ത്തയുടെ ശബ്ദവും പാടുന്ന പാട്ടും വീട്ടിലേക്കു കൊണ്ടു വന്ന റേഡിയോ എന്ന അതിശയ പെട്ടിയും അവരെ അമ്പരപ്പിച്ചു കാണില്ലേ...?

അപ്പോള്‍ “കാലം പോയ ഒരു പോക്കേ !!!!” എന്ന് പറഞ്ഞു ആരും മൂക്കത്ത് വിരല്‍ വെക്കേണ്ടതില്ല. കാരണം കാലം പണ്ടും ഇങ്ങനെ തന്നെയാണ് പോയിരുന്നത്. ആ പോക്കിനെ അതാത് കാലത്തെ പുത്തന്‍ തലമുറ നന്നായി ആസ്വദിച്ചും ഇരുന്നു എന്നതാണ് സത്യം.

ഇത്രയും പറഞ്ഞപ്പോള്‍ ഒരു സംശയം തോന്നാം  ഇപ്പോഴത്തെ ഈ പുത്തന്‍  തലമുറയും അവരുടെ അടുത്ത തലമുറയോടു ഇതേ വാക്കുകള്‍ ആവര്‍ത്തിക്കുമോ...? അത് അതെ പടി ആവര്‍ത്തിക്കുക തന്നെ ചെയ്യും. കാരണം അവര്‍ക്കിടയിലും ഉണ്ടല്ലോ വര്‍ഷങ്ങള്‍ സൃഷ്ടിച്ച തലമുറയുടെ ആ വിടവ്‌!!!!

(ചിത്രം ഗൂഗിളില്‍ നിന്നും)

13 comments:

  1. ഇപ്പോഴത്തെ ബ്ലോഗര്‍മാരുടെ ഒരു കാര്യം...നന്നായിട്ടുണ്ട് ...തിരയുടെ ആശംസകള്‍

    ReplyDelete
  2. അപ്പോള്‍ “കാലം പോയ ഒരു പോക്കേ :)

    ശരിയാണ് . പുതിയ രീതികളെ ഉള്‍ക്കൊള്ളാന്‍ പഴയ തലമുറയ്ക്ക് പ്രയാസമാണ്. എന്നാല്‍ മാറ്റങ്ങള്‍ കാലത്തിന്റെ അനിവാര്യതയാണ് താനും. വസ്തു നിഷ്ടമായ ലേഖനം.

    ReplyDelete
  3. നല്ല ലേഖനം..
    എന്നാലും “കാലം പോയ ഒരു പോക്കേ !!!!”

    ReplyDelete
  4. ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം....”പറഞ്ഞത് ശരിയാ, ഇത് പഴയവര്‍ പറഞ്ഞതാണ് അവര്‍ വളര്‍ന്നപ്പോഴും അത് ആവര്‍ത്തിച്ചു. ഇനി നാളത്തെ തലമുറയും അതാവര്‍ത്തിക്കും. ചുമ്മാ വിട്ടേര്

    ReplyDelete
  5. ജനറേഷൻ ഗ്യാപ്പ്.............കാലം മാറുന്നൂ...കഥയും മാറുന്നൂ...

    ReplyDelete
  6. തലമുറകൾക്കിടയിലെ നീണ്ട വിടവിന്റെ ഫലം. ഭാവിയിൽ ആ കാലയിളവു കുറയാനിടയായാൽ ഒരുപക്ഷേ ഈ പരാതി ഇല്ലാണ്ടായേക്കാം :) ഞാൻ നിക്കുന്നില്ല

    ReplyDelete
  7. തുടരെ തുടരെ മാറിക്കൊണ്ടിരിക്കുന്നത് കാണുമ്പോള്‍ ജീവി പറഞ്ഞത് സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. പരാതി ഇല്ലാണ്ടാവുന്ന കാലം.

    ReplyDelete
  8. ജനറേഷന്‍ ഗ്യാപ്പ് ...:) കാലം അല്ലെ അതിങ്ങനെ പോയിക്കൊണ്ടിരിക്കും .

    നല്ല ലേഖനം
    ഞാനും ങ്ങടെ ചങ്ങാതിയായി ട്ടോ !!!!

    ReplyDelete
  9. theerchayaayum.. kaalathinothu odithanne aavanam...

    ReplyDelete
  10. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം കാലം മാറുന്നതിനനുസരിച്ച് കോലം മാറുന്നത് നല്ലതല്ല. കേരളത്തിന് ഒരുസംസ്കാരമുണ്ട് എന്ന് ഒര്‍ക്കണം പഴമക്കാര്‍ കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ച സംസ്കാരം. പാശ്ചാത്ത്യ സംസ്ക്കാരങ്ങള്‍ അനുകൂലിക്കുമ്പോള‍്‍ നമ്മള്‍ മറക്കൂന്നത് സംസ്കാരത്തെ മാത്രമല്ല.മാറ്റങ്ങള്‍ അനുവാര്യമാണ് പി.സി മാറി ലാപ് ടോപ്പിലെക്കും,നോട്ടുബുക്കിലെക്കും ലാന്റ് ഫോണ്‍ മൊബൈലും ആയി മാറി,എല്ലാമേഖലകളിലും മാറ്റം നടന്നു വസ്ത്രധാരണ വരെ അത് എത്തി ഈവസ്ട്രധാരണയിലൂടെനമ്മള്‍ മറന്നത് അമ്മ പെങ്ങമാരെയാണ്. പാര്‍ട്ടികളിലും ചടങ്ങുകളില്‍കോട്ടും സൂട്ടുമിട്ട് അന്തസ്സായി വരുന്ന പുരുഷന്മാരോടൊപ്പം പുറമ്പോക്കും പത്തു സെന്റും പുറത്തിട്ട് നടക്കൂന്നതും പുതിയതലമുറയുടെ മാറ്റംഅല്ലക്കില്‍ പരിഷ്ക്കാരം.(നഗ്നത പുറത്തു കാണിച്ചു നടക്കുന്നതാണ് മാന്യമായ വസ്ത്രം ധരിച്ചു നടക്കുന്നതിനേക്കാള്‍ സ്ത്രീകള്‍ക്ക് നല്ലത് എന്ന് കരുതുന്നവരോട് വാദിച്ച് സമയം കളയാന്‍ഞാനില്ല) നമ്മുടെ സംസ്കാരത്തെ ബഹുമാനിക്കുവാന്‍ പുരുഷന്മാര്‍ക്കെന്ന പോലെ സ്ത്രീകള്‍ക്കും ബാധ്യതയുണ്ട്.സ്ത്രീകള്‍ ഒരു പ്രദര്‍ശന വസ്തുവല്ല എന്ന് സമൂഹത്തില്‍ ആദ്യം തിരിച്ചറിയേണ്ടത് സ്ത്രീകള്‍ തന്നെയാണ്.സ്ത്രീകള്‍ സെക്സിയായ വസ്ത്രം ധരിച്ചു എന്ന കാരണത്താല്‍ അവളെ റേപ്പ് ചെയ്യാനുള്ള സ്വാതന്ത്ര്യം പുരുഷനില്ല നമ്മുടെ സാംസ്കാരിക പരിസരത്തെ കഴിയുന്നത്ര വൃത്തിയാക്കാന്‍ ശ്രമിക്കുക. അതോടൊപ്പം ശക്തമായ ശിക്ഷാനടപടികളിലൂടെ കുറ്റകൃത്യങ്ങളുടെ അനുപാതം കുറച്ചു കൊണ്ട് വരിക. രണ്ടിനും അതര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കണം. രോഗത്തെ ചികിത്സിക്കാതെ വെറുതെ തെരുവില്‍ കോപ്രായം കളിച്ചത് കൊണ്ട് മാത്രം കാര്യമില്ല.

    ReplyDelete
  11. ഈ ലേഖനവും ഇഷ്ടപ്പെട്ടു

    ReplyDelete
  12. സുഖമുള്ള ഭാഷയില്‍ പറഞ്ഞ നല്ല കാര്യങ്ങള്‍. . ആശംസ

    ReplyDelete