Monday, March 18, 2013

തീയില്‍ വളര്‍ന്നവള്‍


സഞ്ജുക്ത നന്ദയെ പരിചയപ്പെടുന്നതിനു മുന്‍പേ ഞാന്‍ പരിചയപ്പെട്ടത് അവളുടെ ഭര്‍ത്താവ് സുദര്‍ശന്‍ നന്ദയെയെയാണ്. സംസാരത്തിനിടെ ഭാര്യ ഒരു ‘കാന്‍സര്‍ സര്‍വൈവര്‍’ ആണെന്ന് അയാള്‍ പറഞ്ഞിരുന്നു. പിന്നെയും കുറെ നാള്‍ കഴിഞ്ഞു ഒരു ഒത്തുകൂടല്‍ വേളയിലാണ് ഞാന്‍ സഞ്ജുക്തയെ കണ്ടത്. കഠിനമായ ക്യാന്‍സര്‍ ചികില്‍സ മൂലം അവളുടെ മുടിക്ക് തീരെ കനമുണ്ടായിരുന്നില്ല. ശരീരത്തിനു ഉള്ളതിലും അധികം പ്രായം തോന്നിക്കുന്നുമുണ്ട്. എങ്കിലും വളരെ പ്രസരിപ്പുള്ള ഒരു സ്ത്രീ. സ്നേഹത്തോടെ വാതോരാതെ സംസാരിക്കുന്ന പ്രകൃതം.

പിന്നെയും പല പ്രാവശ്യമായി ഓരോരോ അവസരങ്ങളില്‍ ഞങ്ങള്‍ കണ്ടു മുട്ടി. ഈ സമയത്തൊന്നും ഞാന്‍ അവളോടു രോഗത്തെപ്പറ്റി ഒന്നും ചോദിച്ചിരുന്നില്ല. പല ഇടവേളകളിലായി ഇടത്തെ മാറിടത്തില്‍ രോഗ ലക്ഷണം വന്നതിനെക്കുറിച്ചും ചികില്‍സയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചും അവള്‍ തന്നെ എന്നോടു പറഞ്ഞു. ക്യാന്‍സര്‍ അതിന്റെ രണ്ടാം ഘട്ടം എത്തിയിരുന്നു എങ്കിലും  നവീന രീതിയിലുള്ള ചികില്‍സ കിട്ടിയത് കൊണ്ടു മാറിടം മുറിച്ചു മാറ്റാതെ ക്യാന്‍സര്‍ ബാധിച്ച കോശങ്ങള്‍ മാത്രം എടുത്തു കളയുന്ന ചികില്‍സയാണ് അവള്‍ക്കു ചെയ്തത്.

രോഗം എന്തെന്ന് വ്യക്തമായതോടെ ”മാറിടം അങ്ങ് മുറിച്ചു മാറ്റിയേക്കു, എന്റെ ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും എന്നെ വേണം ” എന്ന്‍ അവള്‍ ഡോക്ടറോട് കൂസലില്ലാതെ പറഞ്ഞത്രേ. ഇങ്ങനെ ഒരു രോഗിയെ ആദ്യമായാണ്‌ കാണുന്നതെന്നാണ് മുംബൈ ടാറ്റാ ക്യാന്‍സര്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഡോക്ടര്‍മാര്‍ അവളോടു പറഞ്ഞത്. സാധാരാണ സ്ത്രീകള്‍ ഇങ്ങനെ ഒരു രോഗം എന്ന് കേള്‍ക്കുമ്പോള്‍ തകര്‍ന്നു പോകുന്നത് അവര്‍ എത്ര കണ്ടിരിക്കണം !!!!

ഓപ്പറേഷനും തുടര്‍ന്നുള്ള ചികിത്സയിലും അവള്‍ ആശുപത്രിക്കാരെ അത്ഭുതപ്പെടുത്തി. കീമോ തെറാപ്പി വരെയേ അവളുടെ ഭര്‍ത്താവിനു ലീവ് ലഭിച്ചിരുന്നുള്ളൂ. അപ്പോഴേക്കും അയാളുടെ മാസങ്ങള്‍ നീണ്ട അവധി അവസാനിച്ചിരുന്നു. തുടര്‍ന്നു വരുന്ന മുപ്പത്തഞ്ചു ദിവസത്തെ റേഷഡിയേഷനു വേണ്ടി മുംബെയിലെ വൈകുന്നേരങ്ങളിലെ തിരക്കില്‍ രണ്ടു ലോക്കല്‍ ട്രെയിനുകള്‍ മാറിക്കയറി അവള്‍ തനിയെ ക്യാസര്‍ ചികില്‍സാ കേന്ദ്രത്തിലേക്ക് യാത്ര ചെയ്തു പോയി. എന്റെ അടുത്ത ഒരു ബന്ധുവായ കുട്ടിക്ക് ക്യാന്‍സറിന്റെ ഈ ചികില്‍സകള്‍ ചെയ്തിരുന്നപ്പോള്‍ ഒരു രോഗി അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ നേരില്‍ കണ്ട ഞാന്‍ അവളുടെ ഈ വാക്കുകള്‍ കേട്ട് അല്‍ഭുതം കൂറി. രാവിലെ റേഡിയേഷന്‍ ചെയ്‌താല്‍ അന്നത്തെ ദിവസം മുഴുവനും ക്ഷീണിച്ചു കിടക്കേണ്ടി വരുമത്രേ. വൈകുന്നേരമാകുമ്പോള്‍ ഒന്നുമറിയാതെ ഉറങ്ങി പോയ്ക്കോളും. തലമുടി മുഴുവന്‍ പൊഴിഞ്ഞു പോയ  തല നന്നായി ഒരു സ്കാര്‍ഫില്‍ പൊതിഞ്ഞു വെച്ച്  ആശുപത്രിയിലേക്ക് പോകുമ്പോള്‍ അവള്‍ എന്നും കയ്യില്‍ ഒരു കുപ്പി നിറയെ സംഭാരം കരുതും. അത് റേഷഡിയേഷന്‍ മുറിയുടെ വാതിലില്‍ വെച്ച്, കഴിഞ്ഞു വന്നു മുഴുവനും എടുത്തു കുടിക്കും. പിന്നെ കുറച്ചു നേരം അവിടെ ഇരുന്നു വിശ്രമിച്ചശേഷം റെയിവേ സ്റ്റേഷനിലേക്ക് നടക്കും. സ്റ്റേഷനുകളിലെ കടകളില്‍ നിന്നും പഴച്ചാറുകള്‍ വാങ്ങി കുടിച്ചു, രണ്ടു ട്രെയിനുകള്‍ മാറി അവള്‍ സന്ധ്യയോടെ വീട്ടില്‍ എത്തും. അവളുടെ ഇരട്ട കുട്ടികളായ അര്‍പ്പിതയും ആനന്ദും അപ്പോള്‍ ഗൃഹപാഠങ്ങള്‍  കഴിഞ്ഞ് അമ്മ വരുന്നതും കാത്തിരിക്കുമായിരുന്നു. പിന്നെ നേരെ അടുക്കളയിലേക്ക് കയറി അവര്‍ ഉറങ്ങി പോകുന്നതിനു മുന്‍പേ ചപ്പാത്തി ഉണ്ടാക്കി അവരെ കഴിപ്പിക്കും.

“നിന്നെ സമ്മതിച്ചിരിക്കുന്നു സഞ്ജുക്ത. ഒരു ജലദോഷ പനി വന്നാല്‍ പോലും 'വയ്യ' എന്നുപറഞ്ഞു കട്ടിലില്‍ കിടക്കുന്ന എനിക്ക് നിന്നെപ്പോലുള്ളവര്‍ ഒരു അത്ഭുതം തന്നെ.” ഞാന്‍ അവളോടു പറഞ്ഞു.

“അനുഭവങ്ങള്‍ നമ്മെ പലതും ജീവിതത്തില്‍ പഠിപ്പിക്കും അല്ലെ..?” എന്ന എന്‍റെ ചോദ്യത്തിന് “അതേ” എന്ന് മറുപടി പറഞ്ഞിട്ട് അവള്‍ തുടര്‍ന്നു.

“എന്റെ ഇരുപത്തി ഒന്നാമത്തെ വയസ്സില്‍ ഭുവനേശ്വര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എന്റെ അമ്മയുടെ ശവശരീരവുമായി ഞാന്‍ ഒറ്റയ്ക്ക് നൂറു കിലോമീറ്ററിലധികം ദൂരമുള്ള എന്റെ ഗ്രാമത്തിലേക്ക് പോയിട്ടുണ്ട് “

മിഴിച്ച കണ്ണുകളുമായി നിന്ന എന്നോടു അവള്‍ ആ സാഹചര്യം വിവരിച്ചു. പെട്ടെന്ന് മരിക്കത്തക്ക അസുഖവും അമ്മക്കുണ്ടായിരുന്നില്ലത്രേ. തൊട്ടു മുന്‍പ് വരെ അവര്‍ അവളോടു സംസാരിക്കുകയും ചെയ്തു. മരുന്ന് തുള്ളികള്‍ ഞരമ്പില്‍ കയറുന്നതും നോക്കി നിന്ന അവള്‍ക്കു ഡോക്ടര്‍ മരണ സര്‍ട്ടിഫിക്കറ്റ് എഴുതി കൊടുത്തപ്പോഴാണ് അമ്മ മരിച്ചു എന്ന സത്യം അവള്‍ക്കു മനസ്സിലായത്‌. ഇന്നത്തെ പോലെ ഫോണ്‍ സൌകര്യങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത് നാട്ടിലേക്ക് വിളിച്ചു പറഞ്ഞു കാര്യങ്ങള്‍ പറയുന്നതിനേക്കാള്‍ അവള്‍ക്കു എളുപ്പം ആ ശരീരവുമായി നാട്ടിലേക്ക് കൊണ്ടുപോകുന്നതായിരുന്നു. അവള്‍ തന്നെ വാഹനം ഏര്‍പ്പാടു ചെയ്തു ശരീരം നാട്ടിലെത്തിച്ചു.

അമ്മ നഷ്ടപ്പെട്ട ഒരു പെണ്കുട്ടിക്ക് ഒന്ന് കരയാന്‍ പോലും അവസരം ലഭിക്കാതെ ചെയ്യേണ്ടി വന്ന കഷ്ടപ്പാടുകള്‍. മരണത്തിനു ശേഷം തൊട്ടു താഴെയുള്ള അനുജത്തിമാരെ  ദൂരെയുള്ള ഹോസ്റ്റലില്‍ നിന്നും കൂട്ടി കൊണ്ടുവന്നതും ഈ ‘മുതിര്‍ന്ന ചേച്ചി’യത്രേ. മരണ വിവരം അറിയിക്കാതെ കളിചിരികള്‍ പറഞ്ഞു ആ ചേച്ചി അവരെ വീട്ടിലെത്തിച്ചു.

അതെ അനുഭവം അത് വലിയൊരു ഗുരു നാഥനാണ്. സഞ്ജുക്ത യെപ്പോലെ  ഇങ്ങനെ കഠിന അനുഭവങ്ങളിലൂടെ കടന്നു പോയവര്‍  വലിയ പാഠങ്ങള്‍ എളുപ്പത്തില്‍ പഠിക്കുന്നു, ആ പാഠങ്ങള്‍ നമുക്ക് പകര്‍ന്നു തരുന്നു. അവരോട് സംസാരിക്കുമ്പോള്‍ തന്നെ നമ്മില്‍ എങ്ങുനിന്നെന്നറിയാതെ ഒരു നന്മയുടെ ഊര്‍ജം നിറയും. ഇവിടെ സഞ്ജുക്ത അവള്‍ തീയില്‍ വളര്‍ന്നവളാണ് അവളെ വാട്ടാനാണോ ക്യാന്‍സര്‍ എന്ന നിസ്സാരനായ വെയില്‍ ശ്രമിച്ചത്‌..? ആ വെയിലിനോടു കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ !!!!!    

(ചിത്രം ഗൂഗിളില്‍ നിന്നും)


7 comments:

  1. മനുഷ്യ മനസ്സിന് ഇന്ദ്രജാലങ്ങൾ ചെയ്യാനാവും

    ReplyDelete
  2. വളരെ നന്നായിരിക്കുന്നു..

    ReplyDelete
  3. മനസ്സിന്റെ ശക്തി കഴിഞ്ഞിട്ടേ മറ്റേതു മരുന്നും ഉള്ളു.

    ReplyDelete
  4. നന്നായിരിക്കുന്നൂ .

    ആത്മവിശ്വാസത്തെക്കാൾ വലുതായി ഒന്നും ഇല്ലാ

    ReplyDelete
  5. ആയിരത്തിലല്ല കോടികളിൽ ഒരുവൾ എന്നാവും ഇവർക്ക് ചേരുക!

    ReplyDelete
  6. മഴവില്ലില്‍ വായിച്ചിരുന്നു.മനോധൈര്യത്തിനുമപ്പുറം മറ്റുള്ളവര്‍ക്ക് ഭാരമാകരുതെന്ന് ദൃഢം ചെയ്ത മനസ്സുള്ളവള്‍. പ്രതിസന്ധികളില്‍ തളരാതിരിക്കാന്‍ ഈ പരിചയപ്പെടുത്തല്‍ സഹായകമാകുന്നു.

    ReplyDelete
  7. നന്നായിരിക്കുന്നു ഈ കുറിപ്പ്

    ReplyDelete