Monday, April 22, 2013

നല്ല അയല്ക്കാരന്‍


കൊച്ചു കുട്ടിയായിരുന്നപ്പോള്‍ സ്കൂളിനടുത്തുള്ള അമ്പലപ്പറമ്പിലാണ് ആദ്യമായി അവരെ കണ്ടത്. തമിഴ്‌ പറയുന്ന ഒരു കൂട്ടം ആള്‍ക്കാര്‍. അവര്‍ കുറെ അധികം പേരുണ്ടായിരുന്നു. ആ പറമ്പില്‍ തന്നെ അവര്‍ കുറെ നാള്‍  വെച്ചു കുടിച്ചു കിടന്നു. അവരുടെ സ്ത്രീകള്‍ മാറാപ്പില്‍ കുഞ്ഞുങ്ങളെ തൂക്കിയിട്ടു പകല്‍ നേരങ്ങളില്‍ "കല്ല്‌  കൊത്താനുണ്ടോ അമ്മി കൊത്താനുണ്ടോ...?” എന്ന് ചോദിച്ചു വീടുകളില്‍ കയറി ഇറങ്ങി, കിട്ടുന്നിടത്തുന്നൊക്കെ കഞ്ഞിയോ മറ്റെന്തെങ്കിലും ഭക്ഷണമോ ഭിക്ഷ ചോദിച്ചു വാങ്ങിക്കഴിച്ചു.

 കാടാറു മാസം നാടാറു മാസമായി കഴിയുന്ന നാടോടികളത്രേ ഇവര്‍. ഇത് നാടല്ലേ അപ്പോള്‍ ആറു മാസം കഴിയുമ്പോള്‍ അവര്‍ കാട്ടില്‍ പോയി താമസിക്കും എന്നൊക്കെയാണ് കുട്ടികളായ ഞങ്ങള്‍ വിചാരിച്ചിരുന്നത്.

“കള്ളക്കൂട്ടങ്ങളാ...ഈ പാണ്ടിക്കാര്‍. പിള്ളേരെ പിടിച്ചു കൊണ്ടു പോകും  പകല്‍ സമയം വീട് നോക്കിവെച്ചു രാത്രി മോഷ്ടിക്കാന്‍ വരും” അവരെ വീടുകളില്‍ കയറ്റുന്നവര്‍ക്കൊക്കെ വേറെ ചിലര്‍ മുന്നറിയിപ്പ് തന്നു. അങ്ങനെ ഭിക്ഷക്ക് നടക്കുന്ന ആരും ഞങ്ങള്‍ക്ക് പാണ്ടിക്കാരായി. പിള്ളേര്  പിടുത്തക്കാരായി.കള്ളന്മാരായി.



 പിന്നീട് മുതിര്‍ന്നപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ താമസിച്ച എനിക്ക് എവിടെ ചെന്നാലും തമിഴ്‌ കുടുംബങ്ങളെ സുഹൃത്തുക്കളായി കിട്ടുമായിരുന്നു. നാട്യങ്ങളില്ലാതെ, വാക്കുകളില്‍ കാണുന്ന സ്നേഹം പ്രവൃത്തിയില്‍ കാണിക്കുന്നവര്‍. ഓഫീസിലും ഏറ്റവും ആത്മാര്‍ഥമായി ജോലി ചെയ്യുന്നവര്‍ തമിഴരാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നെയും കുറെ നാള്‍ കഴിഞ്ഞു മൂന്നു വര്‍ഷം ചെന്നെയില്‍ താമസമാക്കിയപ്പോഴാനു തമിഴ്‌ ജീവിതം എന്തെന്നും തമിഴന്‍ ആരെന്നും ഞാന്‍ ശരിക്ക് മനസ്സിലാക്കിയത്‌. വഴിയില്‍ ഒരാള്‍ക്ക് ‌ സഹായം ചെയ്തു കൊടുക്കുവാന്‍ തമിഴന് യാതൊരു പരിചയവും വേണ്ട.



തമിഴ്‌ നാട്ടിലെ സര്‍ക്കാര്‍ ബസ്സിലെ യാത്രയാണ് ഏറെ കൌതുകകരം. അവിടെ കണ്ടക്റ്റര്‍ ടിക്കറ്റ്,ടിക്കറ്റ് എന്ന് പറഞ്ഞു ഒരിക്കലും തിങ്ങി നിറഞ്ഞു നില്ക്കു ന്ന ആളുകള്‍ക്കിടെ നടക്കില്ല. അയാള്‍ ബസ്സിനുള്ളില്‍  എവിടെ എങ്കിലും ഒരിടത്ത് നില്ക്കുന്നുണ്ടാകും ആളുകള്‍ ഇറങ്ങേണ്ട സ്ഥലത്തിന്റെ പേര് പറഞ്ഞു പൈസ തൊട്ടു മുന്നില്‍ നില്ക്കു ന്ന ആളിന്റെ കയ്യില്‍ കൊടുക്കും. ആ പൈസ കൈ മാറി മാറി സഞ്ചരിച്ചു കണ്ടക്ടറുടെ കൈയ്യില്‍ എത്തും. ടിക്കറ്റും ബാക്കി പൈസ ഉണ്ടെങ്കില്‍ അതും ഇത് പോലെ തന്നെ തിരിച്ച് സഞ്ചരിച്ച് ആവശ്യക്കാര്‍ക്ക് കിട്ടും.  അങ്ങനെ  ബസ്സില്‍ കയറുന്ന എല്ലാവരും മറ്റുള്ളവരുടെ ടിക്കറ്റ് എടുത്തു കൊടുക്കുന്നവരില്‍ ശ്രദ്ധാലുക്കളായി നില്ക്കുന്നുണ്ടാകും. തിരക്കുള്ള ബസ്സില്‍ ഒരു സ്ത്രീ പുരുഷന്മാര്‍ക്കിടെ പെട്ടു പോയെന്നിരിക്കട്ടെ ഉടനെ തന്നെ ചുറ്റുമുള്ള പുരുഷന്മാര്‍ നീങ്ങി നിന്ന് അവര്‍ക്ക്  സ്വസ്ഥമായി നില്ക്കുവാന്‍ വേണ്ട സൗകര്യം ചെയ്തു കൊടുക്കും.

ഒരു പുതു നഗരത്തില്‍ ആദ്യമായി യാത്ര ചെയ്യുമ്പോഴുള്ള ഒരു ബുദ്ധിമുട്ടും ചെന്നെയ്‌ നഗരത്തില്‍ ചെന്നപ്പോള്‍ ഞങ്ങള്‍ക്ക് തോന്നിയില്ല. എവിടെ എങ്കിലും പോകുമ്പോള്‍ ഒരാളോട് വഴി ചോദിച്ചാല്‍ കേട്ടു നില്ക്കുന്ന എല്ലാവരും കൂടെ ചുറ്റും നിന്ന്  വഴി പറഞ്ഞു തരും. ചിലര്‍ വാ...എന്ന് പറഞ്ഞു  നമ്മുടെ കൂടെ തന്നെ വന്നു കളയും !!!

എളിമ ഒരു മനുഷ്യന് എങ്ങനെ അലങ്കാരമാകുന്നു എന്ന് ഞാന്‍ പഠിച്ചതും ചെന്നെയിലെ ജീവിതം കൊണ്ടു തന്നെ. അവിടെ ജീവിച്ച സമയത്ത് നാട്ടില്‍ എത്തുമ്പോഴെല്ലാം മനസ്സില്‍ തോന്നിയുണ്ട് മറ്റുള്ളവര്‍ക്ക് എത്ര  പുച്ഛം തോന്നിപ്പിക്കുന്ന പൊങ്ങച്ചത്തിലാണ് നമ്മള്‍ മലയാളികള്‍ പെരുമാറുന്നതെന്ന്.



ഒരിക്കല്‍ ഞങ്ങള്‍ മകന്‍ ഒരു സൈക്കിള്‍ വാങ്ങുന്നതിന് വേണ്ടി കടയില്‍ നില്‍കയായിരുന്നു. കടയുടെ മുന്നില്‍ വെച്ചിട്ടുള്ള ഹീറോ  സൈക്കിളുകള്‍ നോക്കുന്നതിനിടെ  വഴിയിലൂടെ നടന്നു പോകുകയായിരുന്ന  ഒരു പ്രായമായ മനുഷ്യന്‍ അരികിലേക്ക്  വന്നു. കയ്യില്‍ സാധാരണ തമിഴ്‌നാട്ടുകാരന്റെ അടയാളമായ മഞ്ഞ തുണിസഞ്ചിയും അതില്‍ പച്ചക്കറിയും ഉണ്ട്.

“ഈ സൈക്കിള്‍ കിട്ടുന്നതിനു വേണ്ടി നീ എത്ര നാള്‍ അച്ഛനെയും അമ്മയെയും ശല്യപ്പെടുത്തി..? അയാള്‍ മകനോടു തമാശ ചോദിച്ചു.

അവന്‍ പെട്ടെന്ന് “ഒരു മാസം” എന്ന് പറഞ്ഞു. അത് കേട്ടു ചിരിച്ചു കൊണ്ടു അയാള്‍ അവനു ഹീറോയുടെ തന്നെ വിവിധ തരത്തിലുള്ള സൈക്കിളുളെപ്പറ്റി പറഞ്ഞു കൊടുത്തു,നിറം തിരഞ്ഞെടുക്കുവാന്‍ സഹായിച്ചു. ഒടുവില്‍ പോകുവാന്‍ നേരം അദ്ദേഹം പറഞ്ഞു. അദ്ദേഹം ഹീറോ സൈക്കിളിന്റെ കമ്പനിയില്‍ നിന്നും ഏറ്റവും ഉന്നത സ്ഥാനത്തുനിന്നും വിരമിച്ച ആളാണത്രേ. ഇദ്ദേഹം തമിഴ്‌ ജനതയുടെ ലാളിത്യത്തിന്റെ ഒരു ചെറിയ ഉദാഹരണം മാത്രം. ഇത് പോലെ അമ്പരിപ്പിച്ച എത്രയോ പേരെ ചെന്നെയ്‌ ജീവിതത്തില്‍ ഞങ്ങള്‍ കണ്ടു മുട്ടി!!!!



ഞങ്ങള്‍ ചെന്നെയില്‍ ചെന്ന് രണ്ടു മൂന്നു ദിവസം  കഴിഞ്ഞപ്പോള്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഒരു രാത്രിയിലെ ഒത്തു കൂടലിനു പോയി. ഇരുപതു മിനിറ്റോളം നടക്കാവുന്ന ദൂരമേ രണ്ടു വീടുകള്‍ തമ്മില്‍ ഉള്ളു. അങ്ങോട്ടുള്ള വഴി നിശ്ചയം ഇല്ലാതിരുന്നതുകൊണ്ട്  സുഹൃത്തിന്റെ മകന്‍ വന്നു ഞങ്ങളെ കൂട്ടി കൊണ്ടു പോകുകയും ചെയ്തു. കുറച്ചു ദൂരമല്ലേ ഉള്ളു. നടന്നു പോകാം പുതിയ വഴികളും കാണാം എന്ന് വിചാരിച്ചു നടന്നാണ് ഞങ്ങള്‍ പോയത്. എല്ലാം കഴിഞ്ഞു പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പിരിഞ്ഞു. വഴി മനസ്സിലായി ഞങ്ങള്‍ പോയ്ക്കോളാം എന്ന് പറഞ്ഞു തിരികെ പോന്ന ഞങ്ങള്‍ക്ക് പക്ഷേ വഴി  തെറ്റി. അത് മനസ്സിലാക്കാതെ ഞങ്ങള്‍ കുറച്ചു ദൂരം നടന്നു .ഓരോ റോഡിനും ഏതാനും അടി നടന്നു കഴിയുമ്പോള്‍  സമാന്തര റോഡുകള്‍. എല്ലാ റോഡുകളും ഒരുപോലെ തോന്നി. ഞങ്ങള്‍ താമസിക്കുന്ന റോഡിലേക്കുള്ള വഴി അറിയാതെ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും കുറേ നേരം നടന്നു. എത്ര നടന്നിട്ടും വഴി തിരിച്ചറിയുന്നില്ല. എവിടെ വെച്ചാണ്  വഴി തെറ്റിയത് എന്ന് മനസ്സിലാക്കാതെ ആ രാത്രി നേരത്തുള്ള ആ അലച്ചില്‍  കുറച്ചു പരിഭ്രാന്തരാക്കുകയും ചെയ്തു.  ആരോടു ചോദിക്കും..? ഒരു മനുഷ്യനെപ്പോലും ആ പാതിരാ നേരത്ത് വഴിയില്‍ കാണുന്നും ഇല്ല. മിക്ക വീടുകളിലും ഫ്ലാറ്റുകളിലും വെളിച്ചവും അണഞ്ഞു കഴിഞ്ഞു. ആളുകളെ വിളിച്ചുണര്‍ത്തി  വഴി ചോദിക്കുന്നതിന്റെ ഔചിത്യക്കുറവില്‍ ഞങ്ങള്‍ ആകെ വിഷമിച്ചു നിന്ന സമയത്താണ് ഒരു മനുഷ്യന്‍ ധൃതിയില്‍ സൈക്കിളുംചവിട്ടി  അത് വഴി വന്നത്. ഞങ്ങള്‍ അദ്ദേഹത്തെ തടഞ്ഞു  നിര്‍ത്തി  ഞങ്ങള്‍ താമസിക്കുന്ന റോഡിന്റെ പേര് പറഞ്ഞു വഴി ചോദിച്ചു. അദ്ദേഹം ഉടനെ “എന്റെ കൂടെ വാ ഞാന്‍ കൊണ്ടു പോകാം ഇവിടെ പുതുതായി വന്നവരായിരിക്കും അല്ലേ...? വിഷമിക്കാതെ”  എന്ന് പറഞ്ഞു സൈക്കിളും തള്ളി ഞങ്ങളുടെ കൂടെ നടന്നു താമസിക്കുന്ന റോഡില്‍ എത്തിച്ചു. റോഡിലേക്ക് തിരിഞ്ഞപ്പോഴേ "ഞങ്ങള്‍ക്ക്  വഴി മനസ്സിലായി ഇനി പൊയ്ക്കൊള്ളു" എന്ന് നന്ദി പറഞ്ഞു മടക്കി അയക്കാന്‍ ശ്രമിച്ചു എങ്കിലും അത് സമ്മതിക്കാതെ ഞങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റ് വരെ എത്തിച്ചിട്ടെ അദ്ദേഹം പോയുള്ളൂ. അയാള്‍ ആ രാത്രിയില്‍ ആര്‍ക്കോ  സുഖമില്ല എന്ന് കേട്ടിട്ട് അത്യാവശ്യമായി ഒരിടത്ത് പോകുകയായിരുന്നു.”വരേന്‍..അപ്രം പാര്‍കലാം ”എന്ന് പറഞ്ഞു ധൃതിയില്‍ സൈക്കിളില്‍ കയറിപ്പോയ ആ മനുഷ്യനെ  ഞങ്ങള്‍ പിന്നീട് കണ്ടു മുട്ടിയുതും ഇല്ല.

ഫലഭൂയിഷ്ടമായ മണ്ണും എത്ര പൊരിവെയിലിലും അതില്‍ എല്ലുമുറിയെ പണിയാന്‍ പണിയാന്‍ മനസ്സുള്ള മനുഷ്യരുള്ള തമിഴ്‌ ഗ്രാമങ്ങള്‍. പക്ഷെ അത് മാത്രം പോരല്ലോ ഭൂമിയില്‍ കൃഷി ചെയ്യുവാന്‍ വേണ്ടത്. അതിനു  വേണ്ട വെള്ളം മാത്രം അവിടെയില്ല. അത് കൊണ്ടു തന്നെ ഇടക്കിടക്ക്‌ അയല്‍ സംസ്ഥാനങ്ങളായ കേരളത്തോടും കര്‍ണ്ണാടകത്തോടും വെള്ളത്തിനു വേണ്ടി അവര്‍ പൊരുതേണ്ടി വരുന്നു. നമ്മള്‍ 'പാണ്ടി' എന്ന് അധിക്ഷേപിച്ചാലും 'മലയാളത്തുകാര്‍' എന്ന് നമ്മെ സ്നേഹത്തോടെ വിളിക്കുന്ന തമിഴന്‍  കഴിഞ്ഞ വര്‍ഷം നമ്മുടെ ശത്രുവായ ദു:ഖകരമായ കാഴ്ചയും നമ്മള്‍ കണ്ടു. അതിര്‍ത്തി  ഗ്രാമങ്ങളില്‍ സ്നേഹത്തോടെ ജീവിച്ച രണ്ടു ജനതയും തമ്മില്‍ തമ്മില്‍ അടിച്ചു. പരസ്പരം മിണ്ടാതായി. അവിടത്തെ മാറി മാറി വന്ന ഭരണാധിരാധികാരികള്‍ നിലനില്‍പ്പിനായുള്ള നെട്ടോട്ടത്തില്‍ പെട്ടെന്ന് വികാരം കൊള്ളുന്ന ആ പാവം ജനങ്ങളെ ചുടു ചോറ് വാരി തിന്നുന്ന കുട്ടിക്കുരങ്ങുകളാക്കി. മലയാളിയും തമിഴനെയും തമ്മില്‍ കണ്ടാല്‍ കടിച്ചു കീറുന്ന ശത്രുക്കളാക്കി. 

നമുക്ക് അവിയലും സാമ്പാറും തോരനും വെക്കുവാന്‍ ഏതോ ഗ്രാമത്തിലെ ചുട്ടു പൊള്ളുന്ന വെയിലില്‍ കിടന്നു ഒരു തേന്മൊഴിയോ അന്നക്കിളിയോ മുനിസ്വമിയോ തങ്കദുരെയോ തളരാത്ത മനസ്സും വിണ്ടുണങ്ങിയ കാലുകളും വിയര്‍ത്തൊലിക്കുന്ന ശരീരവുമായി വയലില്‍ ജോലി ചെയ്തു. അത് എവിടെ നിന്ന് വരുന്നു എന്ന് ചിന്തിക്കാതെ നമ്മള്‍ അത് വാങ്ങി ഫ്രിഡ്ജില്‍ കൊണ്ടു പോയി ശീതീകരിച്ചു സൂക്ഷിച്ചു വെച്ചു. ഹോ...പൊള്ളുന്ന വില ഈ പച്ചക്കറികള്‍ക്ക് എന്ന് പറഞ്ഞു രോഷം കൊണ്ടു. വെയിലില്‍ കരുവാളിച്ച ശരീരമുള്ള അധ്വാനിച്ചു അതുണ്ടാക്കിയ പാണ്ടിയെക്കുറിച്ച് നാം ചിന്തിക്കാറുപോലും ഇല്ല. അഥവാ ഓര്‍ത്താല്‍ തന്നെ ഓ...ചുമ്മാതൊന്നുമല്ലല്ലോ കാശു കൊടുത്തിട്ടല്ലേ വാങ്ങുന്നത് എന്ന മട്ട്. പക്ഷേ നമ്മള്‍ ഒന്നോര്‍ക്കേണ്ടതുണ്ട്. കാശുകൊണ്ട് വിലയിടാനാവാത്ത  ദ്രാവിഡന്റെ സ്നേഹത്തെ പറ്റി, എളിമയെപറ്റി ആ നല്ല അയല്ക്കാരന്‍ പഠിപ്പിച്ചു തന്ന പാഠങ്ങളെപ്പറ്റി. മറ്റുള്ളവരെ  എങ്ങനെ സഹായിക്കണം എന്ന് പ്രവൃത്തിയിലൂടെ നമുക്ക് കാണിച്ചു തന്നതിനെപ്പറ്റി.      

(ചിത്രം ഗൂഗിളില്‍ നിന്നും)



22 comments:

  1. ഇത് മഴവില്ലിൽ ആണെന്ന് തോന്നുന്നു ഞാൻ വായിച്ചിരുന്നു. പൂർണമായും യോജിക്കുന്നു ഈ കുറിപ്പിലെ നിലപാടിനോട്. നമുക്ക് തമിഴരെ നല്ല അയൽക്കാരായി തന്നെ കാണാം

    ReplyDelete
  2. മഴവില്ലിൽ വായിച്ചിരുന്നു. നല്ല വശങ്ങള കാണാൻ ശ്രമിക്കുമ്പോൾ ഇതുപോലുള്ളത് പലതും കാണാൻ സാധിക്കുമല്ലേ.. ആശംസകൾ..

    ReplyDelete
  3. തമിഴനെ പുച്ഛത്തോടെയേ ഇന്നും മലയാളി കണ്ടിട്ടുള്ളൂ. പക്ഷേ ഇതുപോലെ ഒരുപാട് നന്മകള്‍ അവര്‍ക്കുണ്ട്. ഞാന്‍ ഏറ്റവും ശ്രദ്ധിച്ച ഒരു കാര്യം താണവനെന്നോ വലിയവനെന്നോ വ്യതാസമില്ലാതെ തമിഴ് എന്ന പ്രാദേശിക വികാരത്തില്‍ അടിയുറച്ചുള്ള സ്നേഹമാണ്. അതുകൊണ്ട് അവര്‍ പരസ്പരം സ്നേഹിക്കുന്നു. ഭാഷയെ സ്നേഹിക്കുന്നു. ഒപ്പം മണ്ണിനെയും. അതില്‍ ഒരു പങ്ക് നമുക്കും തരുന്നു.

    ഇതു ഞാന്‍ മഴവില്ലില്‍ വായിച്ചിരുന്നു.

    ReplyDelete
  4. Replies
    1. നമ്മള്‍ മലയാളികളുടെ ഒരു ശാപമാണ്.എന്തിലും ഏതിലും ദോഷം കാണുക എന്നത്..അതിനാല്‍ തന്നെ അയല്‍ രാജ്യമായ തമിഴ് ജനതകളെ പുഛത്തോടെ അണ്ണാച്ചികള്‍ എന്നു പറഞ്ഞ് അവരുടെ ഏതു നന്മയേയും നേട്ടത്തേയും നമ്മള്‍ കേവലമായി കണ്ടത്..ഞാന്‍ പറയുകയാണെങ്കില്‍ തമിഴ് ജനതകളിലുള്ള അധ്വാനശീലമോ ..ബുദ്ധിശക്തിയോ ..സഹജീവി സ്നേഹമോ വേറെ ഏതെങ്കിലും സംസ്ഥാനക്കാര്‍ക്കുണ്ടെന്ന് തോന്നുന്നില്ല
      ...നല്ല കുറിപ്പ്..

      Delete
  5. മൂന്നു വര്‍ഷക്കാലം....തമിഴ്നാട്ടില്‍ കഴിഞ്ഞു കൂടിയ എനിക്കും ഇതേ അഭിപ്രായം തന്നെയാണുള്ളത്!!!

    ലാളിത്യം എന്താണെന്ന് അവരെ കണ്ടുതന്നെ പഠിക്കണം....

    ഒരു കോളേജ് പ്രിന്‍സിപ്പാള്‍ സൈക്കിള്‍ ചവിട്ടി കോളേജില്‍ വരുന്ന കാഴ്ച നമ്മുടെ കേരളത്തില്‍ കാണാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല!!!
    അന്ന് ആ കാഴ്ച കണ്ടു ചിരിച്ചെങ്കിലും ഇന്നോര്‍ക്കുമ്പോ ബഹുമാനം തോന്നുന്നു....ഇല്ലാത്തത്‌ ഉണ്ടെന്നു കാണിക്കാന്‍ രാപ്പകല്‍ പെടാപ്പാട് പെടുന്ന മല്ലൂസില്‍ ഒരുവന്‍ ആയതില്‍ നേരിയ ലജ്ജയും...

    നമ്മള്‍ മലയാളികളോട് ഒരു പ്രത്യേക സ്നേഹമാണ് അവര്‍ക്ക്....വീട്ടില്‍ വിശേഷപ്പെട്ട ഭക്ഷണം ഉണ്ടാക്കിയാല്‍ അതില്‍ ഒരു പങ്കു പൊതിഞ്ഞു കെട്ടിക്കൊണ്ട് വരുന്ന പെണ്‍കുട്ടികള്‍....

    എന്ത് സഹായം ചോദിച്ചാലും തനിക്കെന്താണ്‌ അതില്‍ നിന്ന് നേട്ടം എന്ന് ചിന്തിക്കാതെ കൂടെ വരുന്ന ആണ്‍ കുട്ടികള്‍....

    വേറൊരു സവിശേഷത...എത്ര ഉയര്‍ന്ന നിലയില്‍ ഉള്ളവര്‍ ആണെങ്കിലും അവര്‍ മറ്റുള്ളവരെ ബഹുമാനത്തോടെയേ അഭിസംബോതന ചെയ്യാറുള്ളൂ...
    സാര്‍ ,അയ്യാ വിളികള്‍ക്ക് പണം ഒരു മാനദണ്ഡം അല്ല മാനദണ്ഡം അല്ല എന്നുള്ളത് നമ്മള്‍ മലയാളികള്‍ക്ക് വിശ്വസിക്കാന്‍ ഇത്തിരി പ്രയാസം ആയിരിക്കും!!!

    ഇവിടെ ജോലി സ്ഥലത്തും നിരവധി സുഹൃത്തുക്കള്‍ ഉണ്ട്....ജോലിയോടുള്ള ആത്മാര്‍ഥത അവരെ കണ്ടു തന്നെ പഠിക്കണം..പക്ഷെ പാവങ്ങള്‍ക്ക് അറബികളെ ചാക്കിലാക്കാന്‍ നമ്മളെ പോലെ കുരുട്ടുബുദ്ധി ഇല്ലാത്തതിനാല്‍ അവര്‍ക്ക് ഉയര്‍ച്ച ഉണ്ടാവുന്നില്ല എന്ന് മാത്രം....എന്നിരുന്നാല്‍ തന്നെയും നല്ല മനസ്സുള്ളവര്‍ക്ക് ഒരുനാള്‍ വിജയം കൈവരും...തനിയെ... :)

    കേരളത്തില്‍ ജോലിക്ക് വരുന്ന തമിഴ്നാട് സുഹൃതുക്കളോടുള്ള സമീപനം നമ്മുടെ നാട്ടുകാര്‍ മാറ്റേണ്ടിയിരിക്കുന്നു.... മേസ്തിരിപ്പണിക്ക് നമ്മുടെ വീട്ടില്‍ വരുന്ന തമിഴന്റെ വീട്ടില്‍ പോയി നോക്കിയാല്‍ അറിയാം നമ്മളെക്കാള്‍ ഒരു പടി മുന്നിലാവും അവന്റെ സ്ഥിതി!!!! :)

    ഒരു പക്ഷെ ഈ പോസ്റ്റില്‍ പറഞ്ഞിട്ടുള്ള തുണി സഞ്ചിയും മുഷിഞ്ഞ വേഷവും ഒക്കെ കൊണ്ടാവും നമ്മുടെ ആളുകള്‍ അവരെ മാറ്റി നിര്‍ത്തുന്നത്.... ലുക്കിലല്ല....വര്‍ക്കിലാണ് കാര്യം എന്ന് മനസ്സിലാവാനാണ് മല്ലൂസിന്? :)

    ഒരു നല്ല പോസ്റ്റ്‌....രണ്ടു വര്‍ഷം പിന്നിലേക്ക്‌....എന്‍റെ മധുര ജീവിതത്തിലേക്ക് കൊണ്ട് പോയതിനു നന്ദി...റോസിലി ചേച്ചീ :)


    ReplyDelete
  6. തമിഴരെ എനിക്ക് ഇഷ്ടമാണ് ... നല്ല അനുഭവങ്ങള ആണുള്ളത് അവരുമായി .... ഇത്തിരി കെലിപ്പ് മലയാളികലോടാണ് ... അഹങ്കാരം നമുക്കാണ് കൂടുതൽ .. ഒരു പക്ഷെ വിവരമില്ലാത്ത പാകികളെക്കാലും ... ഇഷ്ടം .

    ReplyDelete
  7. നല്ലതും ചീത്തയും എല്ലായിടത്തും ഉണ്ട്.
    ചില നല്ലതുവെച്ച് എല്ലാം നല്ലതെന്നോ ചില ചീത്തകള്‍ വെച്ച് എല്ലാം ചീത്തയെന്നോ മെനയുന്ന പണിയാണ് മനുഷ്യന് അധികവും എന്ന് തോന്നുന്നു.
    കുറിപ്പ് നന്നായിരിക്കുന്നു.

    ReplyDelete
  8. ഇവിടെ കര്‍ണാടകത്തില്‍ താമസിക്കുന്നതുകൊണ്ടാകാം, തമിഴരെക്കാള്‍ എനിക്ക് കന്നടക്കാരെ ഇത്തിരി പ്രിയം കൂടുതല്‍. പിന്നെ അങ്ങനെ പറഞ്ഞില്ലെങ്കില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ ഇവിടുള്ളവര്‍ തമിഴരെ ഓടിക്കുന്നപോലെ, ഞങ്ങളെയും ഓടിചെയ്ക്കാം,
    എന്തായാലും തമിഴനു മറ്റൊരു തമിഴനോടു വല്ലാത്ത സ്നേഹമാണ്. അവന്‍ ലോകത്തിന്റെ ഏതു കോണില്‍ താമസിക്കുന്നവനായാല്‍ പോലും. മലയാളിയെപ്പോലെ പരസ്പരം പാര പണിയില്ല. ASAMSAKAL

    ReplyDelete
  9. നല്ല കുറിപ്പ്..
    ആശംസകൾ!
    http://www.muttayitheru.blogspot.com

    ReplyDelete
  10. റോസിന് ഇങ്ങിനെയൊരു ബ്ലോഗ്ഗും ഉണ്ടോ?
    ചില യാഥാര്‍ത്യങ്ങള്‍ ഭംഗിയായി കുറിച്ചിട്ടിരിക്കുന്നു ഇവിടെ...

    മഴവില്ല് എല്ലാ ലക്കവും ഡൌണ്‍ലോഡ്‌ ചെയ്തു വെച്ചിട്ടുണ്ട്. മുഴുവനായും ഒരു ലക്കം പോലും വായിച്ചിട്ടില്ല എന്നതാണ് സത്യം.

    ആശംസകള്‍

    ReplyDelete
  11. ഇങ്ങിനേയും ഒരു ബ്ലോഗ്ഗുള്ളത് ഇപ്പോഴാ കാണുന്നത്.

    ചിന്തിക്കേണ്ടുന്ന ചില സത്യങ്ങള്‍., ചെറിയൊരു അകല്‍ച്ചയുടെ പേരില്‍ അതുവരെയുള്ള നന്മകളെല്ലാം തിരസ്കരിച്ച് ശത്രുപക്ഷത്തേക്ക് നീക്കി നിര്‍ത്താന്‍ മനുഷ്യന് ഒരു മടിയുമില്ല.

    ReplyDelete
  12. ഈ കുറിപ്പിലെ നിലപാടിനോട് പൂർണമായും യോജിക്കുന്നു .

    ReplyDelete
  13. എനിക്ക് തമിഴരെ നല്ല ഇഷ്ടാണ് .
    അവിടത്തെ ഗ്രാമങ്ങൾ അവരുടെ ജീവിതം എല്ലാം .
    സംസാരിക്കാനും കേൾക്കാനും നല്ല രസമാണ് തമിഴ് ഭാഷ .

    നന്നായി എഴുതിയ കുറിപ്പ്

    ReplyDelete
  14. തമിഴ് നാട്ടു മൊഴി പേശും എന്നെയും റോസാപ്പൂവിന് ഇഷ്ടമായിരിക്കുമെന്ന് വിചാരം... ഈ ബ്ലോഗ് എപ്പോ വന്നു? നാന്‍ പാക്കവേ ഇല്ലയ്.

    നന്നായി എഴുതീട്ടുണ്ട് കേട്ടോ.അഭിനന്ദനങ്ങള്‍. എനിക്ക് മഴവില്ല് വായിക്കാനേ പറ്റുന്നില്ല. അതില്‍ പശുക്കുട്ടിക്ക് മനസ്സിലാവാത്ത എന്തോ ഒരു സൂത്രം ഉണ്ട്... ഞാന്‍ എപ്പോ ശ്രമിച്ചാലും ആ ലിങ്ക് ഓപ്പണ്‍ ആവില്ല....

    ReplyDelete
  15. ഞാൻ ഇപ്പോൾ ജീവിക്കുന്നത് മിക്കവാറും ചെന്നൈയിൽ തന്നെ എന്ന് പറയാം.ഇത്തിരി ചൂട് കൂടുതലാണെങ്കിലും എനിക്കിഷ്ടമാണ് ഇവിടത്തെ ജീവിതം. ഈ ജനങ്ങളെയും. നിഷ്കളങ്കരാണ് മിക്കവാറും.. എന്ത് കാര്യത്തിലും ഉണ്ടാവുമല്ലോ നല്ലതും ചീത്തയും..വഴി ചോദിച്ചാല ഞങ്ങൾ വടക്കേ മലബാരുകാരും അവിടത്തെ ഓ ട്ടോക്കാര് പോലും ഇതേ പോലെ കൂടെ വന്നു കാണിച്ചു തരും പണ്ട് ഞങ്ങൾ മദ്രാസ്‌ state ന്റെ ഭാഗമായത് കൊണ്ടാവാം.
    നല്ല ലേഖനം

    ReplyDelete
  16. എനിക്ക് തമിഴ് ഒട്ടും വശമില്ല.പക്ഷെ തമിഴരെ ഇഷ്ടമാണ്.അവരുടെ ലാളിത്യവും."പാണ്ടി" "അണ്ണാച്ചി"....നമ്മള്‍ അങ്ങനല്ലേ വിളിക്കൂ.കറുപ്പിനോടുള്ള അവജ്ഞ...അല്ലാതെന്ത്?പലപ്പോഴും മനസ്സില്‍ തികട്ടി വന്നിട്ടുള്ള കാര്യങ്ങള്‍ എഴുതി കണ്ടപ്പോള്‍ സന്തോഷം.
    അവരുടെ മാതൃഭാഷ സ്നേഹം ചേച്ചി വിട്ടുപോയി.
    എങ്കിലും ഇഷ്ടമായി.ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുന്നു...ഈ കുറിപ്പ്.

    നന്ദി

    ReplyDelete
  17. ആ നല്ല അയൽക്കാരുടെ
    ഗുണമൊന്നും നമുക്കില്ലാതെ പോയല്ലേ...

    ReplyDelete
  18. എന്റെ ചെറുപ്പത്തിലും വീടിന്റെ അടുത്തുള്ള പറമ്പില്‍ കുറെ തമിഴര്‍ വന്ന് താമസിക്കുമായിരുന്നു. പിള്ളാരെ പിടുത്തക്കാരായ പാണ്ടികളായിരുന്നു അവര്‍ എനിക്ക്. എല്ലാ പ്രദേശങ്ങളിലും നല്ലതും ചീത്തയും കണ്ടേക്കാം. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ശത്രുത ഒരിക്കലും ശരിയല്ല തന്നെ.അവരുടെ അധ്വാനത്തിന്റെ ഫലം നമ്മള്‍ വളരെയധികം അനുഭവിക്കുന്നുണ്ടെന്നതും ശരി. രണ്ടു സംസ്ഥാനങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്ന കുറിപ്പ്.

    ReplyDelete
  19. sathyam thamil makkale kandu padikkanam nammal.....nalla kurippu ....aashamsakal nerunnu

    ReplyDelete
  20. തമിഴന്‍ എന്ന് പറയുമ്പോ തന്നെ വീട്ടില്‍ പാട്ട പെറുക്കാന്‍ വരുന്ന അണ്ണാച്ചികളെ ഓര്‍മ്മ വരുന്ന കാലമുണ്ടായിരിന്നു, എന്തായാലും നന്നായി എഴുതി ചേച്ചി.. ആശംസകള്‍...

    ReplyDelete